
2 പേർക്കെതിരെ പൊലീസ് കേസ്
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ട്രസ്റ്റി ചമഞ്ഞ്, പ്രമുഖ മെത്ത നിർമ്മാണ കമ്പനിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ കമ്പനിയിലെ സെയിൽസ് ഇൻ ചാർജായ പത്തനംതിട്ട സ്വദേശിനിയെയും ട്രസ്റ്റി ചമഞ്ഞെത്തിയ എറണാകുളം സ്വദേശിയെയും പ്രതിചേർത്ത് കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശിയായ സ്ഥാപനയുടമയുടെ പരാതിയിലാണ് നടപടി. സഭ നിർമ്മിക്കുന്ന കെട്ടിടത്തിൽ കമ്പനി പ്രവർത്തിപ്പിക്കാനുള്ള സ്ഥലം ഉറപ്പുനൽകിയായിരുന്നു തട്ടിപ്പ്.
2016 മുതൽ കളമശേരിയിലെ സഭയുടെ സ്ഥലത്താണ് കമ്പനി പ്രവർത്തിച്ചിരുന്നത്. 2023ൽ ഇവിടെ മറ്റൊരു കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി സ്ഥലം ഒഴിയണമെന്ന് സഭ ആവശ്യപ്പെട്ടു. താത്കാലികമായി സഭയുടെ മറ്റൊരു സ്ഥലം കമ്പനിക്ക് വാടകയ്ക്ക് നൽകി. ഇതിനിടെ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൽ കമ്പനിക്കായുള്ള സ്ഥലം ഉറപ്പാക്കാമെന്ന് സെയിൽസ് ഇൻചാർജ് എം.ഡിയെ അറിയിച്ചു. കമ്പനിക്ക് ഗുണമുള്ള കാര്യമായതിനാൽ മുന്നോട്ടുപോകാൻ തീരുമാനിച്ചു.
പിന്നാലെയാണ് വരാപ്പുഴ അതിരൂപതയുടെ ട്രസ്റ്റി ചമഞ്ഞ് എറണാകുളം സ്വദേശി എത്തുന്നത്. കെട്ടിടത്തിൽ സ്ഥലം അനുവദിക്കണമെങ്കിൽ മുൻകൂറായി പണമടയ്ക്കണമെന്നും നേരത്തേതുപോലെ സാധിക്കില്ലെന്നും ഇയാൾ അറിയിച്ചു. തുടർന്ന് 15 ലക്ഷം രൂപ നൽകി. നിർമ്മാണം പൂർത്തിയായ കെട്ടിടത്തിൽ മറ്റ് കമ്പനികൾ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. 3000 ചതുരശ്രയടി സ്ഥലം നൽകാമെന്നാണ് ഉറപ്പുനൽകിയതെന്ന് മെത്തക്കമ്പനി ഉടമ കേരളകൗമുദിയോട് പറഞ്ഞു. അവിടെ മറ്റ് കമ്പനികൾ വന്ന് പെയിന്റടിയും മറ്റും ആരംഭിച്ചതോടെയാണ് പന്തികേട് മണത്തത്.
സഭയുമായി സംസാരിച്ചപ്പോഴാണ് പണം വാങ്ങിയിട്ടില്ലെന്നും വന്നത് ട്രസ്റ്റിയല്ലെന്നും വ്യക്തമായത്. ഇവർ നൽകിയ രേഖകളും വ്യാജമായിരുന്നു. പണം തിരികെ നൽകാമെന്ന് പ്രതികൾ ഏറ്റിരുന്നു. പണം നൽകാതെ കബളിപ്പിക്കാൻ തുടങ്ങിയതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചതെന്ന് കമ്പനിയുടമ പറഞ്ഞു. തട്ടിപ്പ് പുറത്തായതോടെ സെയിൽസ് ഇൻചാർജിനെ കമ്പനി പുറത്താക്കി. 2023ൽ നടന്ന തട്ടിപ്പായതിനാൽ ഐ.പി.സി പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ നോട്ടീസ് നൽകി വിളിച്ചുവരുത്തി മൊഴിയെടുക്കും. ഇതിനുശേഷമാകും അറസ്റ്റിലേക്ക് നീങ്ങുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |