
കൊച്ചി: തോക്കു ചെമ്മീൻ! കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ ഗവേഷകർ കണ്ടെത്തിയ പുത്തൻ ചെമ്മീൻ ഇനമാണ് ആൽഫിഡെ കുടുംബത്തിൽപ്പെടുന്ന തോക്കു ചെമ്മീൻ അഥവാ പിസ്റ്റൾ ഷ്രിംപ്.
ജേർണൽ ഒഫ് മറൈൻ ബയോളജി അസോസിയേഷൻ യുണൈറ്റഡ് കിംഗ്ഡം എന്ന ശാസ്ത്ര മാസികയിൽ പ്രസിദ്ധീകരിച്ച പ്രസ്തുത ചെമ്മീനിന് കേരള ഫിഷറീസ് സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറും മത്സ്യശാസ്ത്ര വിദഗ്ദ്ധനുമായ പ്രൊഫ. ഡോ. മധുസൂദന കുറുപ്പിന്റെ ബഹുമാനാർത്ഥം 'അൽഫിയസ് മധുസൂദനൈ' എന്നാണ് പേര് നൽകിയത്. 2006 മുതൽ നടത്തിയ പഠനത്തിനൊടുവിലാണ് ഈ ചെമ്മീനെ കണ്ടെത്തിയത്. തോക്ക് ചെമ്മീന്റെ പ്രത്യേകതയും അപൂർവ ഇനമെന്ന സ്ഥിരീകരണവും ആർതർ ആംഗർ എന്ന വിദേശ ശാസ്ത്രജ്ഞനാണ് നിർവഹിച്ചത്. ഇൻഡസ്ട്രിയൽ ഫിഷറീസ് വിഭാഗം ഗവേഷക വിദ്യാർത്ഥികളായ കെ.പി. വിഷ്ണു, യു. അഭയ്കൃഷ്ണ, പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ.ബി. നിധിൻ, സീനിയർ പ്രൊഫസർ ഡോ.എം. ഹരികൃഷ്ണൻ എന്നിവരടങ്ങുന്ന ഗവേഷണ സംഘമാണ് പഠനം നടത്തിയത്.
അലങ്കാരമത്സ്യം
കൊച്ചിക്കായലിലെ വൈപ്പിൻ ഭാഗത്തു നിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. അഞ്ച് ജോഡി കാലുകളാണ് ഇവയ്ക്കുള്ളത്. ശരീരത്തിൽ തലയും നെഞ്ചും ചേർന്ന ഭാഗത്ത് വരുന്ന കാലുകൾ ശക്തമാണ്. ജോഡി കാലുകളിൽ ഒരെണ്ണം വലുതും പരന്നതുമാണ്.
ഇവയെ ഭക്ഷിക്കാറില്ല
അലങ്കാര മത്സ്യമായാണ് കൂടുതൽ ഉപയോഗിക്കുന്നത്.
കണ്ടൽ വനങ്ങളുള്ള കായൽ പ്രദേശങ്ങളിലും പവിഴപ്പുറ്റുകൾ നിറഞ്ഞ സമുദ്രപ്രദേശങ്ങളിലുമാണ് അധിവസിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |