
പറവൂർ: പറവൂർ പല്ലംതുരുത്ത് റോഡിൽ പ്രവർത്തിക്കുന്ന വിദേശമദ്യ വില്പനശാല പൂട്ടി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് 2025 ഒക്ടോബറിൽ ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാൻ എക്സൈസ് കമ്മീഷണർ ഉത്തരവിട്ടിരുന്നു. മൂന്ന് മാസത്തിനുള്ളിൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനായിരുന്നു നിർദ്ദേശം. ജനുവരി 3ന് സമയം കഴിഞ്ഞെങ്കിലും പിന്നീട് രണ്ട് മാസം നീട്ടിനൽകി. നഗരസഭ അഞ്ചാം വാർഡ് മുൻ കൗൺസിലറും ജനകീയ സമിതി ജനറൽ കൺവീനറുമായ രഞ്ജിത്ത് മോഹൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു നടപടി. കെ.എം.കെ ജംഗ്ഷന് സമീപം മദ്യവില്പനശാല മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചെങ്കിലും ഇവിടെ സ്ഥാപിക്കുന്നത് കഴിഞ്ഞ മാസം 20ന് പറവൂർ മുൻസിഫ് കോടതി സ്റ്റേചെയ്തു. രണ്ട് റെസിഡന്റ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സ്റ്റേ. മാർച്ച് ഒന്നിന്റെ അവധിക്ക് ശേഷം വില്പനശാല തുറന്നില്ല. കോടതി സ്റ്റേ നീക്കാനും സാധിച്ചില്ലെങ്കിൽ പെരുമ്പടന്നയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ബിവറേജസ് കോർപ്പറേഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |