കൊച്ചി: സംസ്ഥാനത്തെ വൃക്കമാറ്റിവയ്ക്കലിൽ ചരിത്രമെഴുതിയ എറണാകുളം ജനറൽ ആശുപത്രിയിൽ ഒൻപതാം വൃക്ക മാറ്റിവയ്ക്കൽ ഉടൻ നടക്കും. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവച്ചുവെന്ന ഖ്യാതി എറണാകുളം ജനറൽ ആശുപത്രി നേടിയത് 2023ലായിരുന്നു. ഇതിനു ശേഷം ഒന്നര വർഷം കൊണ്ട് എട്ട് ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തീകരിച്ചത്.
2023 സെപ്തംബർ അവസാനം 50 വയസുള്ള അമ്മ 28 വയസുള്ള മകന് വൃക്ക നൽകിയതായിരുന്നു ഇവിടെ നടന്ന ആദ്യ വൃക്കമാറ്റിവയ്ക്കൽ. എല്ലാ വൃക്കമാറ്റ ശസ്ത്രക്രിയകളും സൗജന്യമായാണ് നടത്തിയത്. കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് സ്‌കീം, കാരുണ്യ ബെനവലെന്റ് ഫണ്ട് എന്നിവ ഇതിനായി ഉപയോഗിച്ചു
മൂന്ന് പേർ കാത്തിരിക്കുന്നു
ഒൻപതാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന് പേർ കൂടിയാണ് വൃക്ക മാറ്റി വയ്ക്കലിനായി കാത്തിരിക്കുന്നത്. മൃതസഞ്ജീവനി രജിസ്‌ട്രേഷൻ വേണ്ടാത്തതിനാൽ അത്ര സങ്കീർണമല്ല രജിസ്‌ട്രേഷൻ നടപടികൾ. ദാതാവിനെ ലഭ്യമായാൽ അനുയോജ്യമാണോയെന്ന പരിശോധനകൾ മാത്രമാണ് വേണ്ടത്.
സ്വകാര്യ മേഖലയിൽ 30 ലക്ഷം വരെ
കാരുണ്യ ഇൻഷ്വറൻസ് ഇല്ലാത്തവർക്ക് ഏകദേശം നാലുലക്ഷം രൂപയോളമാണ് ശസ്ത്രക്രിയയ്ക്ക് മുടക്കേണ്ടിവരിക. ശസ്ത്രക്രിയക്ക് രണ്ട് ലക്ഷവും മരുന്നിന് രണ്ടു ലക്ഷവും മാത്രം. 50,000 രൂപ ശസ്ത്രക്രിയാനന്തര ചികിത്സയ്ക്ക് സർക്കാർ നൽകുകയും ചെയ്യും. സ്വകാര്യ ആശുപത്രികളിൽ ഇതിന് 20 മുതൽ 35 ലക്ഷം വരെയാണ് ചെലവ് വരിക.
എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് 2023 സെപ്തംബറിലാണ് ഔദ്യോഗിക അനുമതി ലഭിച്ചത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഓപ്പറേഷൻ തിയേറ്ററിൽ അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയത്.
ഡോ. അനൂപിന്റെ കൃഷ്ണൻ നേതൃത്വത്തിലുള്ള മൂന്നംഗ ഡോക്ടർമാരുടെ സംഘമാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്. ഡോ. സന്ദീപ് ഷേണായിയുടെ നേതൃത്വത്തിലുള്ള നെഫ്രോളജി വകുപ്പിലെ മൂന്ന് ഡോക്ടർമാരുടെയും സേവനവുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |