
ഹോട്ടലുകൾ പൂട്ടിയതോടെ വ്യാപാരത്തിൽ ഇടിവ്
കൊച്ചി: പാചകവാതക ക്ഷാമം പച്ചക്കറി, പലചരക്ക്, മാംസ വ്യാപാര രംഗത്തെയും സാരമായി ബാധിച്ചുതുടങ്ങി. കൂടുതൽ ഹോട്ടലുകൾ പ്രവർത്തനം അവസാനിപ്പിച്ചതാണ് കാരണം. ഹോട്ടലുകളിലേക്കുള്ള ഓർഡറുകൾ ലഭിക്കാതായതോടെ വ്യാപാരത്തിൽ വലിയ ഇടിവുണ്ടായി. പച്ചക്കറി, മാംസ വ്യാപാരത്തിന്റെ 50 ശതമാനത്തിലധികവും ഹോട്ടൽ മേഖലയെ ആശ്രയിച്ചാണ്. എറണാകുളം മാർക്കറ്റിലടക്കം പച്ചക്കറികൾ വിറ്റഴിയാതെ കെട്ടിക്കിടക്കുകയാണ്. ഇന്നലെ എത്തിയ ലോഡുകളിൽ പലതും വില്പന നടന്നിട്ടില്ല. പുതിയ ലോഡ് എത്തുന്നതോടെ പച്ചക്കറി വ്യാപാര മേഖലയിലും പ്രതിസന്ധി രൂപപ്പെടും. സിലിണ്ടർ ക്ഷാമം രൂക്ഷമായിട്ടും എത്ര ദിവസം വിതരണം മുടങ്ങുമെന്നോ, മുടങ്ങിയാൽ പകരം പോംവഴി എന്താണെന്നോ തുടങ്ങിയ യാതൊരു ഔദ്യോഗിക നിർദ്ദേശവും ഉപയോക്താക്കൾക്ക് ഇനിയും ലഭിച്ചിട്ടില്ല. അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ ബാങ്ക് ലോൺ, മുറി വാടക തുടങ്ങിയവ ഉൾപ്പെടെ വലിയ ബാദ്ധ്യതയിലേക്ക് പോകുന്ന സാഹചര്യമാണുള്ളതെന്ന് വ്യാപാരികൾ പറയുന്നു.
ഓൺലൈൻ ഭക്ഷണ വിതരണവും പ്രതിസന്ധിയിൽ
ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടുകയും ഭക്ഷണ വിഭവങ്ങൾ കുറയ്ക്കുകയും ചെയ്തതോടെ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയും പ്രതിസന്ധിയിലായി. ഓൺലൈൻ ഓർഡറുകൾ സ്വീകരിക്കുന്നത് കടകൾ കുറച്ചു. ഇതോടെ ഭക്ഷണവിതരണക്കാരായ മുഴുവൻ സമയ ജീവനക്കാരെയും ഇത് പ്രതികൂലമായി ബാധിച്ചു.കൊച്ചി നഗരത്തിലുൾപ്പെടെ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ഹോട്ടലുകൾ സമയം വെട്ടിച്ചുരുക്കി. കൂടുതൽ ഗ്യാസ് ഉപയോഗിക്കേണ്ടി വരുന്ന വിഭവങ്ങളും മെനുവിൽ നിന്ന് ഒഴിവാക്കി. സ്വകാര്യ ഹോസ്റ്റലുകളിലെ മെസുകളുടെ പ്രവർത്തനവും അവതാളത്തിലായി.
ഓർഡർ സ്വീകരിക്കുന്നില്ല
കാറ്ററിംഗ് സ്ഥാപനങ്ങൾ നിലവിലെ കരാറുകൾക്ക് പുറമെയുള്ളവ ഒഴിവാക്കിത്തുടങ്ങി. കൊച്ചിയിലെ സ്റ്റാർ ഹോട്ടലുകൾ വലിയ പരിപാടികൾക്ക് ഓർഡർ സ്വീകരിക്കുന്നത് താത്കാലികമായി നിറുത്തി. നേരത്തെ ബുക്ക് ചെയ്തവ തടസമില്ലാതെ ചെയ്തു നൽകാനുള്ള ക്രമീകരണങ്ങളാണ് നിലവിൽ ഇവർ ചെയ്യുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവിടങ്ങളിലെ എൽ.പി.ജി ബോട്ലിംഗ് പ്ലാന്റുകളിൽ വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നത് പൂർണമായും അവസാനിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |