
കൊച്ചി: കാലങ്ങളായി കാത്തിരുന്ന വൈപ്പിൻ ബീച്ച് കൊറിഡോർ പദ്ധതി ഒരു വർഷം കൊണ്ട് പൂർത്തിയാകും. 2017ൽ വിഭാവനം ചെയ്ത പദ്ധതിയുടെ അന്തിമ പദ്ധതി ചെലവ് കണക്കാക്കൽ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് ഡി.ടി.പി.സി അധികൃതർ കേരളകൗമുദിയോട് വ്യക്തമാക്കി. ചെറായി, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകൾ കേന്ദ്രീകരിച്ചുള്ളതാണ് പദ്ധതി. എട്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം ഫെബ്രുവരി 25നാണ് നിർമ്മാണോദ്ഘാടനം നടന്നത്.
തീരദേശ പരിപാലന അതോറിട്ടിയുടെ പരിശോധനകൾക്ക് ശേഷം 2025 ജൂലായിലാണ് പദ്ധതി പരിഷ്‌കരിച്ചത്. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് (കെൽ)നാണ് നിർമ്മാണ ചുമതല. 2.96 കോടിയാകും പദ്ധതിയുടെ ആകെ ചെലവ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പദ്ധതി. സഞ്ചാരികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. നിലവിലെ സൗകര്യങ്ങളുടെ നവീകരണത്തിനൊപ്പം ലഘുഭക്ഷണശാലകൾ, ശൗചാലയങ്ങൾ, റെയിൻ ഷെൽട്ടറുകൾ, കുട്ടികൾക്കായി പാർക്ക് എന്നിവയുമൊരുക്കും.
മുനമ്പം ബീച്ചിൽ വാക്ക്-വേ, ജല കായിക വിനോദങ്ങൾ, കിയോസ്‌കുകൾ എന്നിവ ഒരുക്കും. എൽ.എൻ.ജി ടെർമിനലിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് മുനമ്പത്ത് ചിത്രശലഭ പാർക്കും നിർമ്മിക്കും.
ബീച്ചുകൾ-----------ചെറായി, കുഴുപ്പിള്ളി, മുനമ്പം
ചെലവ്------------2.96 കോടി
ചെറായി ബീച്ചിന് --------1.09 കോടി
കുഴുപ്പിള്ളി ബീച്ചിന് ------58.95 ലക്ഷം
മുനമ്പം ബീച്ചിന് --------66.66 ലക്ഷം
ലക്ഷ്യം-----------ഫോർട്ട് കൊച്ചി കഴിഞ്ഞാൽ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചെറായിക്കൊപ്പം, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകളെക്കൂടി വികസിപ്പിക്കുക
കുഴുപ്പിള്ളിയും, ചെറായിയും, മുനമ്പവും കോറിഡോർ വഴി ബന്ധിപ്പിക്കപ്പെടുന്നതോടെ വൈപ്പിൻ മേഖലയിലെ ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടം ഉണ്ടാകും
ലിജോ ജോസ്
ഡി.ടി.പി.സി സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |