കാത്തിരിപ്പിന് ഇന്ന് അറുതി

Monday 04 May 2026 12:00 AM IST

കൊച്ചി: ജില്ലയുടെ ജനവിധി ഉച്ചയോടെ സമ്പൂർണമായി വ്യക്തമാകും. ആധിപത്യം നിലനിറുത്തുക മാത്രമല്ല, കൂടുതൽ നേടുമെന്ന പ്രതീക്ഷ തുടരുകയാണ് യു.ഡി.എഫ്. വലിയ മുന്നേറ്റത്തിന് വഴിയില്ലെങ്കിലും അപ്രതീക്ഷിത വിജയപ്രതീക്ഷ എൽ.ഡി.എഫിനുണ്ട്. ട്വന്റി 20 ഒപ്പം കൂടിയതിന്റെ പ്രയോജനം എന്താകുമെന്നതാണ് എൻ.ഡി.എയുടെ ആശങ്കയും കൗതുകവും.

ജില്ലയിലെ 14 ൽ ഒമ്പതും നിലവിൽ യു.ഡി.എഫിലാണ്. അഞ്ചു സീറ്റാണ് എൽ.ഡി.എഫ് നേടിയത്. ഇതിൽ കുന്നത്തുനാട്, കോതമംഗലം, കളമശേരി സീറ്റുകൾ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കളമശേരിയും കോതമംഗലവും നിലനിറുത്തുമെന്ന് വിലയിരുത്തുന്ന എൽ.ഡി.എഫിന് കുന്നത്തുനാട്ടിൽ ആത്മവിശ്വാസം കുറവാണ്. തൃപ്പൂണിത്തുറ തിരികെപ്പിടിക്കാൻ കഴിയുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു.

ട്വന്റി 20യുടെ വരവിൽ പ്രതീക്ഷ പുലർത്തുന്ന എൻ.ഡി.എ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ വിജയ പ്രതീക്ഷ പുലർത്തുന്നു. വോട്ട് വിഹിതം വർദ്ധിക്കുമെന്ന് കരുതുമ്പോഴും ക്രൈസ്‌തവ വിഭാഗത്തിന്റെ വോട്ടുകൾ പ്രതീക്ഷിച്ച നിലയിൽ കിട്ടുമോയെന്ന ആശങ്ക ഒരുവിഭാഗം ബി.ജെ.പി നേതാക്കൾക്കുണ്ട്.

വരും കൂടുതൽ മന്ത്രിമാർ

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മന്ത്രിസഭയിൽ എറണാകുളം ജില്ലയ്‌ക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കും. മുഖ്യമന്ത്രിയായി വി.ഡി. സതീശൻ എത്തുമെന്ന മോഹവും ജില്ലയ്‌ക്കുണ്ട്. ഘടകകക്ഷികളിൽ നിന്നും മന്ത്രിമാരുണ്ടാകും.

രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവരും മുഖ്യമന്ത്രി പദത്തിൽ കണ്ണെറിഞ്ഞ് അണിയറനീക്കം നടത്തുന്നുണ്ടെങ്കിലും വി.ഡി സതീശനോടാണ് ജില്ലയിലെ കോൺഗ്രസ്, ഘടകകക്ഷി നേതാക്കൾ കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിലെ പ്രകടനവും സഹായകമാകുമെന്നാണ് പ്രതീക്ഷ.

ആലുവയിൽ ജയസാദ്ധ്യതയുള്ള അൻവർ സാദത്ത് മന്ത്രിയാകാൻ സാദ്ധ്യത ഏറെയാണ്. വിജയത്തിനൊപ്പം സമുദായ പരിഗണനയും രമേശ് ചെന്നിത്തലയുമായുള്ള അടുപ്പവും അനുകൂല ഘടകങ്ങളാണ്.

കുന്നത്തുനാട്ടിൽ വിജയസാദ്ധ്യതയുള്ള വി.പി. സജീന്ദ്രനും ഇക്കുറി മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുമ്പ് രണ്ടു തവണ എം.എൽ.എയായിരുന്നതും എ ഗ്രൂപ്പിന്റെ പിന്തുണയും സംവരണ മണ്ഡലമെന്നതും സജീന്ദ്രന് അനുകൂലമാണ്.

എറണാകുളത്ത് വിജയം പ്രതീക്ഷിക്കുന്ന ടി.ജെ. വിനോദാണ് കോൺഗ്രസിൽ ജില്ലയിൽ നിന്ന് മന്ത്രിസ്ഥാനം ലഭിക്കാൻ സാദ്ധ്യത കൽപ്പിക്കുന്ന മറ്റൊരാൾ. ലത്തീൻ കത്തോലിക്കാ പ്രാതിനിധ്യമാണ് ശക്തമായ അനുകൂലഘടകം.

പിറവത്ത് ജയസാദ്ധ്യതയുള്ള കേരള കോൺഗ്രസ് നേതാവ് അനൂപ് ജേക്കബിന് മന്ത്രിസ്ഥാനം ഉറപ്പാണ്. മുൻ യു.ഡി.എഫ് മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു. പാർട്ടിയിൽ എതിരാളികളുമില്ല.

എൽ.ഡി.എഫിലും

മുൻ എൽ.ഡി.എഫ് സർക്കാരിൽ പി. രാജീവ് മാത്രമായിരുന്നു ജില്ലയിൽ നിന്നുള്ള മന്ത്രി. എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയാൽ കൂടുതൽ മന്ത്രിമാരുണ്ടാകും. പി. രാജീവ് വീണ്ടും മന്ത്രിയാകും. കൊച്ചിയിൽ വിജയം ആവർത്തിക്കാൻ സാദ്ധ്യതയുള്ള കെ.ജെ. മാക്‌സിയും പരിഗണിക്കപ്പെട്ടേക്കും. കുന്നത്തുനാട്ടിൽ വീണ്ടും ജയിച്ചാൽ പി.വി. ശ്രീനിജനും സാദ്ധ്യതയുണ്ട്.