രാഷ്ട്രീയം മറന്ന് അയൽവാസിയെ സ്നേഹിക്കുന്ന വി.ഡി. സതീശൻ
ആലുവ: ഉറച്ച സി.പി.എം കുടുംബമാണെന്ന് അറിയാമെങ്കിലും രാഷ്ട്രീയത്തിന് അതീതമായി സ്നേഹവും അടുപ്പവും കാത്തുസൂക്ഷിക്കുന്നതിൽ യാതൊരുകുറവും വരുത്താത്തയാളാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് അയൽവാസി ടി.വി. സുധീഷ് 'കേരളകൗമുദി'യോട് പറഞ്ഞു.
ദേശത്ത് മഠത്തിമൂലറോഡിൽ വി.ഡി. സതീശൻ പുതുക്കിപ്പണിത 'ദേവകി' വീടിന്റെ പൂമുഖത്തുനിന്ന് നോക്കിയാൽ കാണുന്നത് ടി.വി. സുധീഷിന്റെ വീടാണ്. കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതനായ കെ. വാസുവിന്റെ മകൻ സുധീഷ് 2004ലാണ് ഇവിടെ വീടുവച്ച് താമസമാരംഭിച്ചത്. നിലവിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ സുധീഷ് കഴിഞ്ഞ ടേമിൽ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു.
സുധീഷിന്റെയും കുടുംബത്തിന്റെയും രാഷ്ട്രീയപശ്ചാത്തലം വി.ഡിക്ക് വ്യക്തമായറിയാമെങ്കിലും സൗഹൃദങ്ങൾക്കൊന്നും അതൊരു വിലങ്ങുതടിയായിട്ടില്ല. പ്രതിപക്ഷനേതാവ് ആകുംമുമ്പേ മഠത്തിമൂലവരെ പ്രഭാതസവാരിയും പതിവായിരുന്നു. അയൽവാസികളുടെ എല്ലാ ആവശ്യങ്ങൾക്കും വി.ഡിയുടെ സാന്നിദ്ധ്യമുണ്ടാകും. സ്ഥലത്തില്ലെങ്കിൽ വരുന്ന ദിവസം ആ വീടുകളിലെത്തും. സുധീഷിന്റെ ഏകമകൻ അമൽകൃഷ്ണയ്ക്ക് എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ എപ്ലസ് ലഭിച്ചപ്പോൾ വീട്ടിലെത്തി അഭിനന്ദിച്ചു. വിലകൂടിയ പേന സമ്മാനമായും നൽകി.