ചരമവാർത്തയും ഫ്‌ളക്‌സും ഒരുക്കി റിട്ട.ഹെഡ്മാസ്റ്റർ നിര്യാതനായി
വൈപ്പിൻ: താൻ മരിക്കുമ്പോൾ പത്രത്തിൽ വരേണ്ട ചരമവാർത്ത, അറിയിപ്പുകാർഡ്, നാട്ടിൽ വയ്‌ക്കേണ്ട ഫ്‌ളക്‌സ് എന്നിവയെല്ലാം ആറു വർഷം മുൻപേ എഴുതി തയ്യാറാക്കി വച്ച റിട്ട. ഹെഡ്മാസ്റ്റർ നിര്യാതനായി. തൈക്കൂടം സെന്റ് അഗസ്റ്റിൻസ് സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ നായരമ്പലം കുടുങ്ങശേരി തെക്കേപ്പറമ്പിൽ ടി.പി. വിക്ടറാണ് (86) എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കി ഇന്നലെ വിടപറഞ്ഞത്.
വാടേൽ സെന്റ് ജോസഫ് സ്‌കൂൾ, എറണാകുളം സെന്റ് ആൽബർട്‌സ് ഹൈസ്‌കൂൾ, ഓച്ചന്തുരുത്ത് സാന്റാക്രൂസ് ഹൈസ്‌കൂൾ, കർത്തേടം എസ്.എച്ച്.ജി.യു.പി സ്‌കൂൾ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നായരമ്പലം സ്‌പോർട്‌സ് ആൻഡ് ഗെയിംസ് ഡെവലപ്‌മെന്റ് കൗൺസിൽ പ്രസിഡന്റ്, കേരള സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ നായരമ്പലം യൂണിറ്റ് പ്രസിഡന്റ്, നായരമ്പലം മഹാത്മാ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്, നായരമ്പലം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ, എറണാകുളം വൈപ്പിൻ ബോട്ട് ഫ്രണ്ട്‌സ് അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: കലൂർ കുറിച്ചിപ്പറമ്പിൽ കൊച്ചുത്രേസ്യ (റിട്ട. അദ്ധ്യാപിക). മക്കൾ: പോൾസൺ (പോൾസ് ജുവലറി, എടവനക്കാട്), ജോജോ വിക്ടർ (അദ്ധ്യാപകൻ, എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ്, എടവനക്കാട്). മരുമക്കൾ: ഗ്രീറ്റിലാൽ (ഹെഡ്മിസ്ട്രസ്, ഹോളിക്രോസ് എൽ.പി.എസ് ഗോതുരുത്ത്), മേരി (ഹെഡ്മിസ്ട്രസ്, സെന്റ് മേരീസ് എൽ.പി.എസ്, മുട്ടിനകം). സംസ്‌കാരം ഇന്നു രാവിലെ 9.30ന് നായരമ്പലം വാടേൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.