ലോ ഫ്ളോർ ബസുകളുടെ ശവപ്പറമ്പായി കെ.യു.ആർ.ടി.സി തേവര ഡിപ്പോ
കൊച്ചി: അകത്തും പുറത്തും പായൽ പിടിച്ച്, ബസിന്റെ ബോഡികൾ നശിച്ച്, ചില്ലുകൾ പൊട്ടി, എ.സി. ഉൾപ്പെടെ നശിച്ച് ക്ഷുദ്രജീവികൾക്കും നായകൾക്കും കയറിക്കിടക്കാനുള്ള സ്ഥലമാവുകയാണ് ബസുകൾ. എറണാകുളം തേവര കെ.യു.ആർ.ടി.സി ആസ്ഥാനം ഈ ബസുകളുടെ ശവപ്പറമ്പും. വള്ളിച്ചെടികൾ പടർന്നു കയറിതുരുമ്പിച്ച് നശിച്ച് കിടക്കുന്ന എ.സി.വോൾവോ ബസുകൾ കണ്ടാൽ കെ.എസ്.ആർ.ടി.സി അധികൃതരെ തല്ലാൻ തോന്നിയാലും കുറ്റം പറയാനാവില്ല. ചോക്ക്ലേറ്റ് പോലിരുന്ന 45 ഓളം വോൾവോ എ.സി ബസുകൾ നശിപ്പിച്ച് നാനാവിധമാക്കിയ കെ.എസ്.ആർ.ടി.സിയുടെ കെടുകാര്യസ്ഥതയുടെ ദൃശ്യങ്ങളാണ് തേവരയിലെ കെ.യു.ആർ.ടി.സി യാർഡിലേത്.
ഒന്നിന് രണ്ട് കോടി രൂപയോളം വിലവരുന്നതാണ് ബസുകൾ. ഭൂരിഭാഗവും ആക്രി വിലയ്ക്ക് വിൽക്കേണ്ട സ്ഥിതിയിലാണ്. ദിവസവാടക അടിസ്ഥാനത്തിൽ സ്വകാര്യ വാഹനങ്ങൾ ഓടിക്കാൻ ടെൻഡർ എടുക്കുമ്പോൾ കെ.യു.ആർ.ടി.സി നശിപ്പിച്ച വോൾവോ ബസുകളെ കുറിച്ച് അധികൃതർക്ക് മിണ്ടാട്ടമില്ല.
നഗരങ്ങളിലെ യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാരിന്റെ ജൻറം പദ്ധതിയിലൂടെയാണ് കൊച്ചി നഗരത്തിന് സൗജന്യമായി ലോഫ്ലോർ ബസുകൾ ലഭിച്ചത്. നടത്തിപ്പിനായി കെ.എസ്.ആർ.ടി.സി ഉപസ്ഥാപനമായി കെ.യു.ആർ.ടി.സി രൂപീകരിച്ചു. 35 ദീർഘദൂരബസുകൾ ഉൾപ്പടെ 85 ലോ ഫ്‌ളോർ ബസുകളാണ് തേവര കെ.യു.ആർ.ടി.സി ഡിപ്പോയിലുണ്ടായിരുന്നത്.
തുടക്കത്തിൽ ഒന്നര കോടി രൂപ വരെയായിരുന്നു കെ.യു.ആർ.ടി.സിയുടെ പ്രതിദിന വരുമാനം. പിന്നീട് ലോ ഫ്ലോർ വോൾവോ ബസുകളുടെ സ്‌പെയർപാർട്‌സ് വാങ്ങുന്നതിൽ കെ.എസ്.ആർ.ടി.സി കുടിശിക വരുത്തിയതോടെ അറ്റകുറ്റപ്പണി മുടങ്ങി. ഘട്ടംഘട്ടമായി ബസുകൾ കട്ടപ്പുറത്തായി.
കൊവിഡ് എത്തിയതോടെ ലോ ഫ്ലാർ ബസുകളുടെ സർവീസ് പൂർണമായും മുടങ്ങി. ഇപ്പോൾ ഒൻപത് ലോ ഫ്ലോർ ബസുകൾ മാത്രമാണ് എറണാകുളത്തു നിന്ന് സർവീസ് നടത്തുന്നത്. ഇതിനിടെ തേവര ഡിപ്പോയിലെ നാൽപതോളം ജീവനക്കാരെ മറ്റ് ഇടങ്ങളിലേക്ക് സ്ഥലം മാറ്റി. ഡിപ്പോ അടച്ചു പൂട്ടാനുള്ള നീക്കമാണെന്ന് പ്രതിപക്ഷ യൂണിയൻ ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായ സമരവുമായി പ്രതിപക്ഷ സംഘടനങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
എറണാകുളത്തെ സർവീസുകൾ
ആകെ ബസുകൾ : 85
എ.സി ബസുകൾ സർവീസ് നടത്തുന്നവ :9
കട്ടപ്പുറത്തായവ: 45
മറ്റിടങ്ങളിലേക്ക് മാറ്റിയത്: 30
പ്രാരംഭ ഘട്ട പ്രതിദിന വരുമാനം (2015) : ഒരു കോടി വരെ
2019ൽ കൊവിഡിന് മുമ്പ് :13 - 15 ലക്ഷം
ഇപ്പോൾ വരുമാനം : 22,000 - 25000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |