കണ്ണൂർ:സംസ്ഥാനത്ത് ഭക്ഷ്യ വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയ ആരോഗ്യ വകുപ്പിന്റെ നടപടിയിൽ വലഞ്ഞ് ഹോട്ടലുടമകൾ. പ്രാഥമിക പരിശോധനയിൽ അസുഖങ്ങൾ കാണാത്ത ജീവനക്കാർക്കും മുഴുവൻ പരിശോധന നടത്തേണ്ടി വരുന്നത് വൻ ഭാരമാകുമെന്നാണ് ഹോട്ടലുകളുടെ പക്ഷം.
ഹെൽത്ത് കാർഡെടുക്കാത്ത ഹോട്ടലുകൾക്കെതിരെ 16 മുതൽ നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ മുന്നറിയിപ്പ് .ഹെൽത്ത് കാർഡെടുക്കുന്നതിന് രണ്ടാഴ്ച്ച കൂടി നീട്ടി നൽകിയ സാഹചര്യത്തിൽ ജീവനക്കാരെയെല്ലാം പരിശോധനക്ക് വിധേയമാക്കാനുള്ള നെട്ടോട്ടത്തിലാണ് ഹോട്ടലുടമകൾ.ജില്ലയിലുള്ള 5000 ഓളം ഹോട്ടലുകളിൽ പതിനായിരത്തിലധികം ജീവനക്കാരുണ്ട്
ഭൂരിഭാഗം ഹോട്ടലുകളിലും ഇതര സംസ്ഥാന തൊഴിലാളികളാണ് ജോലിക്കാർ.മാസങ്ങളോ ആഴ്ച്ചകളോ മാത്രം ജോലിക്ക് നിന്ന് സ്ഥാപനം വിട്ട് പോകുന്നവരാണ് ഇതിൽ പലരും.ഒരാൾക്ക് 2000 രൂപ വരെ പരിശോധനക്കായി ചിലവാകും.സ്ഥാപനം വിട്ട് പോയവർക്ക് പകരം പുതിയ ആളുകളെ ജോലിക്കെടുക്കുമ്പോൾ അവർക്കും മുഴുവൻ പരിശോധനകളും നടത്തണം.പൊതുവെ ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ആളുകളെത്തുന്നത് കുറയുന്ന സാഹചര്യത്തിൽ ഈ നടപടി ദ്രോഹപരമാണെന്ന് ഹോട്ടലുടമകൾ പറയുന്നു.
ഹെൽത്ത് കാർഡ് കിട്ടാൻ
രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റ്
ശരീരം,കാഴ്ചശക്തി , ത്വക്ക് രോഗം, വൃണം, മുറിവ് എന്നിവ പരിശോധിക്കണം
പ്രതിരോധ വാക്‌സിനേഷൻ
പകർച്ചവ്യാധികളറിയാൻ രക്തപരിശോധന
പരിശോധന കടുക്കും
ഹെൽത്ത് കാർഡ് ലഭിക്കുന്നതിന് ഹാജരാക്കുന്ന സർട്ടിഫിക്കറ്റിൽ രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഒപ്പും സീലുമുണ്ടായിരിക്കണം. ഒരു വർഷമാണ് ഈ ഹെൽത്ത് കാർഡിന്റെ കാലാവധി.
അതത് ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരും പരിശോധന നടത്തും. ഹെൽത്ത് ഇൻസ്‌പെക്ടർമാർ ശുചിത്വവും ഹെൽത്ത് കാർഡുമാണ് പരിശോധിക്കുന്നത്. ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (ഇന്റലിജൻസ്) അപ്രതീക്ഷിത പരിശോധനകൾ നടത്തും. സ്ഥാപനങ്ങൾ കൂടാതെ മാർക്കറ്റുകൾ ,ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും അപ്രതീക്ഷിത പരിശോധനകൾ നടത്തും.
പ്രാഥമിക പരിശോധന നടത്തി എന്തെങ്കിലും അസുഖങ്ങൾ കണ്ടെത്തിയവർക്ക് മാത്രം മറ്റ് പരിശോധനകൾ നടത്തണം .മുഴുവൻ പേരെയും പരിശോധിക്കുന്നത് വലിയ സാമ്പത്തിക ബാദ്ധ്യത കൂടിയാണ്.
കെ.എൻ.ഭൂപേഷ് ,ജില്ലാ സെക്രട്ടറി ,ജില്ലാ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |