പട്ടുവം: ദേശീയപാതയിൽ തളിപ്പറമ്പ് ബൈപ്പാസ് നിർമ്മാണം അതിവേഗത്തിൽ നടക്കുമ്പോൾ തന്നെ ആശങ്കയും ഉയരുന്നു. മാന്ധംകുണ്ട് മഞ്ചക്കുഴി കുന്ന് ഭാഗത്ത് പാത കടന്നുപോകുകയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇതുവരെ നാട്ടുകാർക്ക് ലഭിച്ചിട്ടില്ല.
ബൈപ്പാസിന് കടന്നുപോകുമ്പോൾ പട്ടുവം റോഡ് മുറിയുമോയെന്നതാണ് പ്രധാന ആശങ്ക.കീഴാറ്റൂർ - മാന്ധംകുണ്ട് ഭാഗത്തുനിന്നുള്ള ഓവർ ബ്രിഡ്ജും ബൈപ്പാസിനുവേണ്ടി മഞ്ചക്കുഴി കുന്ന് ഇടിച്ചുതാഴ്ത്തിയ ഭാഗവും കൂട്ടിചേർക്കാനാണ് റോഡ് മുറിക്കേണ്ടിവരുന്നതെന്നാണ് പറയപ്പെടുന്നത്. കീഴാറ്റൂർ - മാന്ധംകുണ്ട് വഴി 680 മീറ്റർ നീളത്തിലാണ് പട്ടുവം റോഡിലേക്ക് ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നത്. 35 മീറ്ററിലേറെ വീതിയുള്ള പാലത്തിന് റോഡ് കൂടിച്ചേരുന്നയിടത്ത് 11 മീറ്റർ ഉയരമുണ്ടാകുമെന്നും സൂചന നല്കുന്നു. ഇതിന്റെ തൂണുകളുടെ പ്രവൃത്തി പുരോഗമിച്ചുവരികയാണ്. ഇതിന്റെ ഉയരം തിട്ടപ്പെടുത്തിയാണ് റോഡ് മുറിച്ച് അടിപ്പാത നിർമ്മിക്കുക. ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന പട്ടുവം റോഡ് മുറിക്കുമെന്ന വിവരവും പട്ടുവം പ്രദേശത്തെയാകെ യാത്രക്കാരിൽ ആശങ്കയുണർത്തുന്നു.
പാത മുറിച്ചുമാറ്റുന്ന പ്രവൃത്തി തുടങ്ങിയാൽ പുളിമ്പറമ്പിൽ നിന്നും മാന്ധംകുണ്ട് വഴി ദേശീയപാതയിലെത്തിച്ചേരുന്ന ഇടുങ്ങിയ പാളയാട് റോഡ് മാത്രമാണ് തളിപ്പറമ്പ് ടൗണിലെത്തിച്ചേരാൻ ആശ്രയം. ഈ റോഡാകട്ടെ പൂർണമായും തകർന്നിരിക്കുകയാണ്. പാളയാടുള്ള ഇടുങ്ങിയ കലുങ്കും വാഹനയാത്ര ദുഷ്‌ക്കരമാക്കും. പട്ടുവം റോഡ് മുറിച്ചുമാറ്റുന്നതിന് മുൻപ് മാന്ധംകുണ്ട് - പാളയാട് റോഡ് നവീകരിച്ചും പാളയാട് പുതിയ പാലം നിർമ്മിച്ചും ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്. പാളയാട് തോട് കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയും നടന്നുവരികയാണ്.
കുടുങ്ങിപ്പോകുമോ പട്ടുവം
ഓവർ ബ്രിഡ്ജ് കൂറ്റൻ തൂണുകൾ പട്ടുവം റോഡിനു താഴെ മാന്ധംകുണ്ടിൽ നിർമ്മാണം ഏതാണ്ട് പൂർണമായി കഴിഞ്ഞു. മഞ്ചക്കുഴി കുന്നിന്റെ മണ്ണു മാറ്റലും നടന്നുകൊണ്ടിരിക്കുന്നു. മാന്ധംകുണ്ട്, പാളയാട് ഇടുങ്ങിയ റോഡ് വലിയ ലോറികൾ കടന്നുപോയാണ് തകർന്നത്. മാന്ധംകുണ്ടിൽ നിന്നു പാളയാട് വഴി എളുപ്പം തളിപ്പറമ്പ് ഹൈവേയിൽ എത്താമെങ്കിലും ഇതിലൂടെ പട്ടുവത്തേക്കുള്ള വാഹനങ്ങളെല്ലാം കടന്നുപോവുക സുഖകരമാവില്ല. ഇതു നടക്കാത്ത പക്ഷം തളിപ്പറമ്പിൽ നിന്നു പട്ടുവത്തേക്കുള്ള വാഹനങ്ങൾ കുപ്പം, മംഗലശ്ശേരി വഴിയോ ഏഴാംമൈൽ, മുള്ളൂൽ റോഡ് വഴിയോ വളഞ്ഞുചുറ്റി പോകേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |