നീലേശ്വരം: നാലുവർഷം മുമ്പ് കൊട്ടിഘോഷിച്ച് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്ക് തറക്കല്ലിട്ട കാസർകോട് കരിന്തളം കേന്ദ്ര യോഗപ്രകൃതി ചികിത്സാ ഗവേഷണകേന്ദ്രം എങ്ങുമെത്തിയില്ല.2019 ഫെബ്രുവരിയിലാണ് കരിന്തളം തോളേനിയിൽ സംസ്ഥാനസർക്കാർ പാട്ടത്തിന് നൽകിയ പതിനഞ്ച് ഏക്കറിൽ തറക്കല്ലിടൽ നടന്നത്.
ഇതിന് ശേഷം യാതൊരു തുടർപ്രവർത്തനവും ഇവിടെ നടന്നിട്ടില്ല. ശിലാഫലകം പൊടിപിടിച്ചുകിടക്കുകയാണ്. യോഗപ്രകൃതി ഗവേഷണകേന്ദ്രത്തോടൊപ്പം നൂറ് കിടക്കകളോട് കൂടിയ ആശുപത്രി സമുച്ചയം ആരംഭിക്കാനായിരുന്നു പദ്ധതി. ഒന്നാം എൻ.ഡി.എ സർക്കാരിന്റെ കാലത്ത് ആയുഷ് വകുപ്പ് കൈകാരും ചെയ്ത ശ്രീപദ് നായിക്ക് രണ്ടാം എൻ.ഡി.എ സർക്കാരിൽ അതെ വകുപ്പ് കൈകാര്യം ചെയ്തിട്ടും ഒരു ചുവടുവെപ്പും പദ്ധതിയ്ക്കുണ്ടായില്ല.
തറക്കല്ലിട്ട് മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നാണ് ആയുഷ് വകുപ്പ് അറിയിച്ചത്.വടക്കൻ കേരളത്തിന്റെ ആരോഗ്യരംഗത്ത് ബൃഹത്തായ സംരംഭമായാണ് ഈ ഗവേഷണകേന്ദ്രത്തെ കണക്കാക്കിയിരുന്നത്. പ്രവൃത്തി നീണ്ടുപോകുന്നതിനാൽ കിനാനൂർ കരിന്തളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവ്വകക്ഷിയുടെ നേതൃത്വത്തിൽ വകുപ്പുവകുപ്പ് മന്ത്രിയെ കാണാൻ പോകാൻ തീരുമാനിച്ചിരുന്നു.
യോഗ ആൻഡ് നാച്വറോപ്പതി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്
കേന്ദ്ര ആയുഷ് മന്ത്രാലയം കേരളത്തിന് അനുവദിച്ചു
സംസ്ഥാന സർക്കാർ കാസർകോട് ജില്ലയിലെ കരിന്തളം വില്ലേജിൽ പതിനഞ്ച് ഏക്കർ ഭൂമി പാട്ടത്തിന് നൽകി
ഇൻസ്റ്റിറ്റ്യൂട്ട് നൂറ് കിടക്കകളുള്ള ആശുപത്രി ഉൾപ്പെടുന്നത്
ആശുപത്രി സ്ഥാപിക്കുന്നത് സെൻട്രൽ കൗൺസിൽ ഫോർ റിസേർച്ച് ഇൻ യോഗ ആൻഡ് നാച്വറോപ്പതി
നഷ്ടമായിട്ടില്ല;വേണം കൂട്ടായ പരിശ്രമം
തറക്കല്ലിൽ തന്നെ കിടക്കുകയാണെങ്കിലും ഈ വൻപദ്ധതി നഷ്ടമായിട്ടില്ലെന്നാണ് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പറയുന്നത്. കേന്ദ്ര ആയൂഷ് വകുപ്പിന് സ്വയംഭരണസ്ഥാപനത്തിന് നേരിട്ട് കൈമാറുവാൻ വ്യവസ്ഥയില്ലാത്തതിനാലാണ് പാട്ടവ്യവസ്ഥയിൽ ഇവിടെ ഭൂമി അനുവദിച്ചത്.നിർമ്മാണത്തിന് തുടക്കമിടുന്നത് ഭൂമി അനുവദിച്ച് അന്നത്തെ കാസർകോട് കളക്ടർ ഡോ.ഡി.സജിത്ത്ബാബുവും സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആന്റ് നാച്യുറോപ്പതി ഡയറക്ടർ ഡോ.ഈശ്വര എൻ. ആചാര്യയും ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.
യോഗ ആൻഡ് നാച്വറോപ്പതി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതിനായി ഇടപെടാൻ സംസ്ഥാന സർക്കാരിനോട് ഗ്രാമപഞ്ചായത്ത് അഭ്യർത്ഥിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രിയെ സർവകക്ഷിസംഘത്തിന്റെ നേതൃത്വത്തിൽ സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്-കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |