തലശ്ശേരി: വൈവിദ്ധ്യപൂർണമായ ആചാരാനുഷ്ഠാനങ്ങളുമായി ജാതി മത ഭേദമെന്യേ ഒരു നാട് ഒന്നാകെ അണിനിരക്കുന്ന ഉത്സവമെന്ന നിലയിൽ പ്രസിദ്ധമായ അണ്ടല്ലൂർ കാവ് മഹോത്സവത്തിന് 14 ന് കൊടിയേറും.തെയ്യപ്രപഞ്ചത്തിൽ രാമായണം ആസ്പദമാക്കിയുള്ള ആരാധനയെന്ന നിലയിൽ ശ്രദ്ധേയമായ അണ്ടല്ലൂർ ഉത്സവത്തിന് മുമ്പു തന്നെ പ്രദേശം വ്രതനിഷ്ടയുടെ മാർഗത്തിലേക്ക് വഴിമാറും.
മേലേക്കാവെന്ന അയോദ്ധ്യയും താഴെക്കാവായ ലങ്കയുമായുള്ള സങ്കൽപ്പത്തിലാണ് അണ്ടല്ലൂരിലെ തെയ്യാട്ടം.
തേങ്ങ താഴ്ത്തലോടെ തുടക്കം
കുംഭം ഒന്നിന് തേങ്ങ താഴ്ത്തൽ ചടങ്ങോടെ ഇത്തവണത്തെ ആണ്ടുത്സവത്തിന് തുടക്കമാകും.
ചക്ക താഴ്ത്തൽ ,കാവിൽ കയറൽ
രണ്ടിന് കുഴച്ചൂണാണ്. ധർമ്മ പട്ടണത്തിലെ നാല് ദേശത്തിലേയും വീടുകളിൽ അന്നേ ദിവസം രാത്രി ഊണിന് മുൻപേ തൂശനിലയിൽ മൈസൂർ പഴവും പപ്പടവും നെയ്യും കൂട്ടിക്കുഴച്ച് വില്ലുകാർ സേവിക്കുന്ന ചടങ്ങാണിത്.ഇതേ ദിവസം തന്നെ ചക്ക താഴ്ത്തൽ നടത്തും.കാവിന്റെ പരിസരത്ത് ചക്കയുള്ള വീടുകളിൽ പോയി സ്ഥാനികർ പ്ലാവിൽ കയറി ഒമ്പത് ചക്ക പറിച്ച് നിലത്ത് വയ്ക്കാതെ കാവിലെ കൊട്ടിലിൽ കൊണ്ടു വെക്കുന്നതാണ് ചക്ക താഴ്ത്തൽ. ചക്കകൾ ദേവന് നേദിച്ചതിന്റെ നിർമ്മാല്യം നാല് ഊരുകളിലെ വീടുകളിലും പ്രസാദമായെത്തിക്കും.ഇത് എത്തിയതിന് ശേഷമേ ധർമ്മടം ദേശക്കാർ ചക്ക ഉപയോഗിക്കുകയുള്ളൂ.
ഇതേ ദിവസം തന്നെയാണ് കാവിൽ കയറൽ ചടങ്ങ്.
തൃക്കൈക്കുട എഴുന്നള്ളത്ത്
കുംഭം മൂന്നിനാണ് ഉത്സവക്കൊടിയേറ്റം .പിന്നീട് തന്നീം കുടി. വ്രതം നോൽക്കുന്നവർക്ക് ഈ ദിവസം ഉച്ചയ്ക് വീടുകളിൽ നിന്ന് ചെറുപയറും മൈസൂർ പഴവും ഇളനീരും കടും കാപ്പിയും നൽകും. അരി, വെളിച്ചെണ്ണ അളവും അന്ന് പകലാണ്. സന്ധ്യക്ക് ശേഷം മേലൂർ കുറുവേക്കണ്ടി തറവാട്ടിൽ നിന്നും തൃക്കെക്കുട മണലിലെ ആസ്ഥാനത്തെത്തിക്കും. തുടർന്ന് വേലിയേറ്റ സമയം തൃക്കൈക്കുട ആചാരപ്പെരുമയോടെ വഴി നീളെയുള്ള വരവേൽപ്പിന് ശേഷം കാവിലേക്ക് എഴുന്നള്ളും.തുടർന്ന് മേലൂർ ദേശവാസികളുടെ വക ആദ്യകരിമരുന്ന് പ്രയോഗവുമുണ്ടാവും. സത്യക്കുടയും പന്തവും വില്ലും വാളുമായി കൊട്ടിലിലേക്ക് പോവുന്നതാണ് അടുത്ത കർമ്മം. കൂടെ തിരുമുറ്റത്ത് നിരക്കിപ്പാച്ചൽ.ഇതിൽ പിന്നീടാണ് കെട്ടിയാട്ടങ്ങളുടെ അരങ്ങുണർത്തൽ.
കുംഭം നാലിന് വെളുപ്പിന് സീത, ലവ,കുശ സങ്കൽപത്തിലുള്ള അതിരാളനും മക്കളും അരങ്ങിലെത്തും.തുടർന്ന് തൂവക്കാലി, പൊൻ മകൻ, മലക്കാരി, നാഗഭഗവതി, നാഗഭഗവാൻ, പുതുച്ചേകവൻ, വേട്ടക്കൊരുമകൻ, ദൈവക്കോലങ്ങൾ പുറപ്പെടും. ഇതിനിടെ കുളിച്ചെഴുന്നള്ളത്ത് നടക്കും തട്ടാല്യത്ത് തറവാട്ടിൽ നിന്നും തിരുമുടി കാവിലേക്ക് എഴുന്നള്ളിക്കലും അന്ന് നടക്കും. ബാലി, സുഗ്രീവ യുദ്ധം, സന്ധ്യാവേലക്ക് ശേഷം അച്ചന്മാരുടെ മെയ്യാൽ കൂടൽ എന്നിവയ്ക്ക് ശേഷം പ്രധാന ആരാധനാമൂർത്തിയായ ദൈവത്താറീശ്വരനും അങ്കക്കാരൻ, ബപ്പൂരൻ ദൈവങ്ങളും തിരുമുടി അണിയും. വ്രതമെടുത്തവർക്കൊപ്പം കാവ് വലം വച്ച് 'കൊട്ടിലിൽ കയറി മണിക്കിണറിൽ അരിയിട്ട ശേഷം വിശേഷ വാദ്യമേളങ്ങളുടെയും നെയ് പന്തങ്ങളുടെയും അകമ്പടിയോടെ താഴെക്കാവിലേക്ക് എഴുന്നള്ളും.ഇവിടെ താക്കോൽ, ചുരിക, ദണ്ഡ്, കുട,തെങ്ങിൻ പൂക്കുല, വില്ല്, വാൾ, തുടങ്ങിയവയാലുള്ള ആട്ടമാണ്. ലങ്കയിലെ ഘോര യുദ്ധത്തിന് ശേഷം സീതാദേവിയെ വീണ്ടെടുത്ത് അയോദ്ധ്യയെന്ന മേലേക്കാവിലേക്ക് തിരിച്ചെഴുന്നള്ളി മുടിയഴിക്കുന്നതാണ് ഒരു ദിവസത്തെ ഉത്സവം.
തിരുമുടി അറയിലേക്ക്
കുംഭം ഏഴുവരെ നാലാം നാളിന്റെ ആവർത്തനമാണ്. എട്ടിന് പുലർച്ചെ തിരുമുടി അഴിച്ച് പാച്ചലും അരിയെറിഞ്ഞ് തട്ടിയടുപ്പിക്കൽ ചടങ്ങും നടക്കും.ഇതിന് ശേഷം തിരുമുടി അറയിൽ വയ്ക്കുന്നതോടെ ഉത്സവം സമാപിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |