പിലിക്കോട്: പ്രാചീന കാലം മുതൽ കേരളത്തിന്റെ കാർഷിക സമൃദ്ധിക്ക് മുതൽക്കൂട്ടായിരുന്ന പരമ്പരാഗത നെൽവിത്തിനങ്ങളെ സംരക്ഷിക്കാൻ പുത്തൻ പദ്ധതിയുമായി പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രം. പുതു തലമുറക്ക് അറിവില്ലാത്തതും അന്യംനിന്നതുമായ നൂറോളം നാടൻ നെല്ലിനങ്ങളുടെ ജനിതകശേഖരമാണ് ഗവേഷണ കേന്ദ്രത്തിലെ പാടത്ത് തയ്യാറാക്കിയിരിക്കുന്നത്.
തൊണ്ടി, ജഡുഹല്ലിക, ചുവന്ന തവള കണ്ണൻ, ഓണമുട്ടൻ, ഒടിയൻ തുടങ്ങിവയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. ഈ മാസം 20 മുതൽ കേന്ദ്രത്തിൽ നടക്കുന്ന ഫാം കാർണിവലിന്റെ ഭാഗമായാണ് ഇപ്പോൾ അപൂർവ്വ നാടൻ നെല്ലിനങ്ങളുടെ ശേഖരമൊരുക്കിയത്. നമ്മുടെ വയലുകളിൽ നിന്നു മറയുന്ന പരമ്പരാഗത നെല്ലിനങ്ങളെ കാണാനും, അടുത്തറിയാനുമുള്ള അവസരമാണ് കാർഷിക ഗവേഷണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കണ്ണൂർ,കാസർകോട്,കോഴിക്കോട്,വയനാട് ജില്ലകളിലെ പരമ്പരാഗത കർഷകരിൽ നിന്നാണ് ഗവേഷണ കേന്ദ്രം പദ്ധതിക്കായി വിത്തുകൾ ശേഖരിച്ചത്. ശേഖരിച്ച വിത്തുകൾ എല്ലാം ഉപയോഗിച്ചു പൂർണമായും ജൈവ രീതിയിലാണ് കൃഷി ചെയ്യുന്നത്.
സംരക്ഷണത്തിനൊപ്പം ഗവേഷണത്തിലൂടെ കൂടുതൽ വൈവിധ്യമാർന്ന ഇനങ്ങൾ കണ്ടെത്തുകയുമാണ് ലക്ഷ്യം. ശേഖരിച്ച വിത്തുകളിലെ നല്ല ഗുണങ്ങൾ പഠനതിന് വിധേയമാക്കി മാതൃ സസ്യമാക്കാനും പദ്ധതിയിൽ ലക്ഷ്യമുണ്ട്. രക്തശാലി, ഞവര, ചെന്നെല്ല് തുടങ്ങി ഔഷധഗുണമുള്ള ഒൻപതിനങ്ങളും, ഉപ്പുവെള്ളത്തെ അതിജീവിക്കുന്ന കുതിര്, ഓർക്കയമ, ഒടിയൻ, എന്നിങ്ങനെ എട്ടിനങ്ങളും, കൃഷ്ണകൗമുദ്, ജീരകശാല, ഗന്ധകശാല തുടങ്ങി സുഗന്ധമുള്ളവയും, പോഷകഗുണമേറിയ 19 നെല്ലിനങ്ങളും ഈ പാടശേഖരത്തിൽ കതിരണിഞ്ഞിരിക്കുന്നുണ്ട്.
പൈതൃക നെൽവിത്ത് ഗ്രാമം
പിലിക്കോട് പഞ്ചായത്തിനെ കൃഷിവകുപ്പ് പൈതൃക നെൽവിത്ത് ഗ്രാമമായി രണ്ടുവർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. എല്ലാ ഇനം നെൽവിത്തുകളും ലഭ്യമാകുന്ന പഞ്ചായത്തായി പിലിക്കോടിനെ മാറ്റുകയെന്നതും പരിപാടിയുടെ ഭാഗമാണ്. പരമ്പരാഗത കർഷകർക്കും, ഗവേഷക വിദ്യാർഥികൾക്കും, പൊതുജനങ്ങൾക്കും കാണാനും പഠിക്കാനുള്ള അവസരമാണ് പദ്ധതിയിലൂടെ ഗവേഷണ കേന്ദ്രം ഒരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |