കണ്ണൂർ:ആസാദി സാറ്റ് 2 ശ്രീഹരിക്കോട്ടയിൽ നിന്ന് ബഹിരാകാശത്തേക്ക് പറന്നുയരുന്നപ്പോൾ കണ്ണൂരിലെ കോളയാട് സെന്റ് കൊർണേലിയൂസ് സ്‌കൂളിനും അത് അഭിമാന നേട്ടമായി. സ്കൂളിലെ പത്ത് വിദ്യാത്ഥിനികളാണ് ഈ ദൗത്യത്തിന്റെ ഭാഗമായത്.വി.സ്വാതിക, പി.നിയ, ദിനേശ് ടി.നിരഞ്ജന, സജ ഫാത്തിമ, ശ്രീയ ശേഖർ, പി.കൃഷ്‌ണേന്ദു, ശ്രേയ മറിയ സുനിൽ, തീർത്ഥ പ്രശാന്ത്, നിയ എം.നമ്പ്യാർ, തൃഷ വിനോദ് എന്നീ വിദ്യാത്ഥിനികളാണ് തിരഞ്ഞെടുക്കപ്പെട്ടത് .
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് സ്റ്റാർട്ടപ്പ് സ്പേസ്കിഡ് ആണ് ആസാദി സാറ്റിന് പിന്നിൽ. ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നലെ രാവിലെ 9.18 നായിരുന്നു വിക്ഷേപണം. പേടകത്തിന്റെ രണ്ടാം ദൗത്യമാണ് ഇന്നലെ നടന്നത്. ദൗത്യം വിജയകരമായി പൂര്‍ത്തിയായെന്ന് ഐ.എസ്.ആര്‍.ഒ ട്വീറ്റ് ചെയ്തു. ഐ.എസ്.ആർ.ഒയുടെ തന്നെ ഇ.ഒ.എസ് 07, അമേരിക്കന്‍ കമ്പനി അന്റാരിസിന്റെ ജാനസ് 1, ആസാദി സാറ്റ് 2 എന്നീ മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്.എസ്.എല്‍.വി ബഹിരാകാശത്തെത്തിച്ചത് .
ഉപഗ്രഹ രൂപകൽപ്പനയിൽ അന്തരീക്ഷ താപനിലയും വേഗവും അളക്കാനാകുന്ന രീതിയിൽ ചിപ്പ് പ്രോഗ്രാമാണ് വിദ്യാർത്ഥിനികൾ വികസിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ 75 സർക്കാർ സ്‌കൂളുകളിൽനിന്നുള്ള 750 പെൺകുട്ടികളുടെ കൂട്ടായ്മയിലാണ് ആസാദി സാറ്റ്
ലൈറ്റ് നിർമ്മിച്ചത്. കേരളത്തിൽ നിന്നും തൃശൂർ കൊടുങ്ങല്ലൂർ അഴീക്കോട് കെ.എം .സീതി മെമ്മോറിയൽ സ്കൂളിലെ പത്ത് കുട്ടികളും ദൗത്യത്തിന്റെ ഭാഗമായി. ഇവർ ശ്രീഹരിക്കോട്ടയിലേക്ക് പോയിരുന്നു.
പത്താം ക്ലാസ് പരീക്ഷ നടക്കുന്നതിനാൽ കോളയാട് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് ഇപ്രാവശ്യം പോകാൻ സാധിച്ചില്ല.
പ്രവർത്തനം ഇങ്ങനെ ...... ബഹിരാകാശത്തിലെ താപനില നിയന്ത്രണം , അന്തരീക്ഷത്തിന്റെ ഘടന എന്നിവ മനസ്സിലാക്കുന്ന തരത്തിലുള്ള പ്രോഗ്രാമിംഗ് വിദ്യാർത്ഥികളോട് ചെയ്ത് കൊടുക്കാനാണ് ആവശ്യപ്പെട്ടത്. ഇതിനായ് സോഫ്റ്റ് വെയറും ചിപ്പും അയച്ചു കൊടുത്തു. ചെയ്യേണ്ട രീതിയും പറഞ്ഞു കൊടുത്തു. അർഡിനൊ എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ച് ചിപ്പിലേക്ക് പ്രോഗ്രാമിംഗ് മാറ്റും. അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഇതെല്ലാം ചെയ്തു.ഫിസിക്സ് അദ്ധ്യാപകരായ റോയ് ചാക്കോ , പി.എ. മിഥുൻ, സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ എം.ജെ.ജോമറ്റ് ,ബയോളജി അദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ എന്നിവരാണ് വിദ്യാർത്ഥികൾക്ക് വേണ്ട പിന്തുണ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |