ഇരിട്ടി: പടിയൂരെന്ന മലയോര ഗ്രാമം മാറുകയാണ്. എഴുന്നൂറേക്കറിൽ സ്ഥാപിക്കുന്ന വ്യവസായ പാർക്കിനായി സ്ഥലമെടുപ്പ് ആറ് മാസത്തിനകം പൂർത്തിയാക്കാൻ വ്യവസായ വകുപ്പ് റവന്യൂവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. വ്യവസായ വകുപ്പിന് കീഴിൽ പടിയൂർ, കല്ല്യാട് വില്ലേജുകളെ ഉൾപ്പെടുത്തി 708 ഏക്കറിൽ കിൻഫ്രയുടെ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി നിർണയം ആരംഭിച്ചു.
ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം 2019ലാണ് ഉണ്ടായത്. ഏറ്റെടുക്കുന്ന ഭൂമി ജനവാസം തീരെ കുറഞ്ഞ മേഖലയാണ്. 700 ഏക്കറിനുള്ളിൽ 20ൽ താഴെ വീടുകൾ മാത്രമാണ് ഉൾപ്പെടുന്നത്. പടിയൂർ വില്ലേജിൽ ഏറ്റെടുക്കുന്ന ഭൂമി സംസ്ഥാന ഹൈവെയോടും പഴശ്ശി പദ്ധതി പ്രദേശത്തോടും ചേർന്ന പ്രദേശമാണ്.
5000 ഏക്കർ വ്യവസായ മേഖലയാക്കുന്നതിന്റെ ഭാഗം മട്ടന്നൂർ വിമാനത്താവളത്തോട് ചേർന്ന് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഘട്ടം ഘട്ടമായി 5000ഏക്കർ ഭൂമി ഏറ്റെടുക്കുമെന്ന സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഈ വർഷം അവസാനത്തോടെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി ഉടമകൾക്ക് നഷ്ടപരിഹാരം അനുവദിക്കുന്ന നിലയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഏറ്റെടുക്കും
കല്യാട് വില്ലേജിൽ 250 ഏക്കർ
പടിയൂർ വില്ലേജിൽ 458.59 ഏക്കർ
ജില്ലയിൽ 11 വ്യവസായ പാർക്കുകൾ
ഇത്തരത്തിൽ ഏറ്റെടുക്കുന്ന ഭൂമിയിൽ ജില്ലയിൽ വിവിധ ഇടങ്ങളിലായി 11 വ്യവസായ പാർക്ക് സ്ഥാപിക്കുകയാണ് ലക്ഷ്യമിടുന്നത്.കീഴല്ലൂർ, പട്ടാന്നൂർ വില്ലേജുകളിലായി 500 ഏക്കർ ഭൂമിയും ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.15 ദിവസത്തിനകം അതിർത്തി നിർണ്ണയം പൂർത്തിയാക്കി ഏറ്റേടുക്കേണ്ട ഭൂമിയുടെ മാപ്പ് തയാറാക്കി ജില്ലാ കളക്ടർക്ക് സമർപ്പിക്കും.അതിർത്തി നിർണ്ണയിച്ച സ്ഥലങ്ങളിൽ സിമന്റ് സർവേക്കല്ലുകൾ സ്ഥാപിക്കും. മാപ്പിന് ജില്ലാ കളക്ടറുടെ അംഗീകാരം ലഭിക്കുന്നതോടെ വ്യക്തികളുടെ സ്ഥലം അളന്നുതിരിക്കും.ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങളുടേയും കൃഷി വിളകളുടേയും മരങ്ങളുടേയും വിലനിർണ്ണയവും ഇതോടൊപ്പം പൂർത്തിയാക്കും.
പടിയൂർ വില്ലേജിലെ കുയിലൂർ, പടിയൂർ ദേശത്തും കല്ല്യാട് വില്ലേിലെ ഊരത്തൂർ ദേശത്തുമായി 708.59 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.ഭൂമി ഏറ്റെടുക്കുമ്പോൾ പ്രദേശത്തുണ്ടാകുന്ന സാമൂഹ്യാഘാത പഠനം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് നേരത്തെ പൂർത്തിയാക്കിയിരുന്നു.
ഏറെ സൗകര്യപ്രദം
പഴശ്ശി സാഗർ ജല വൈദ്യുത പദ്ധതി പ്രദേശം എന്ന നിലയിലും വെള്ളം യഥേഷ്ടം ലഭിക്കുമെന്നതിനാവും തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാതയോട് ചേർന്ന പ്രദേശം എന്ന നിലയിലും ഏറെ സാദ്ധ്യതയുള്ള പ്രദേശമാണിത്. ഏറ്റെടുക്കുന്ന ഭൂമിയുടെ മൂന്നിൽ രണ്ടുഭാഗവും എസ്റ്റേറ്റ് മേഖലയുമാണ്. പഴശ്ശി പദ്ധതി പ്രദേശത്തു നിന്നാണ് സർവേ തുടങ്ങിയത്. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ, കിൻഫ്ര അഡൈ്വസർ വി.എം സജീവൻ,വാർഡ് അംഗം കെ. ശോഭന, കെ.വി.മനോഹരൻ, പി.കെ.വേണുഗോപാലൻ, കിൻഫ്ര കോ-ഓഡിനേറ്റർ എൻ.വി.ബാബുരാജ്, ഫീൽഡ് അസിസ്റ്റന്റ് എം.വി.രാംദാസ് ,മുഹമ്മദ് സിറാജ് തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |