കണ്ണൂർ: കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ശേഷം കേരളത്തിലെത്തിയ സുരേഷ് ഗോപി കണ്ണൂരിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. കോഴിക്കോട് തളി ക്ഷേത്രം സന്ദർശിച്ചതിനു ശേഷം ഇന്നലെ കണ്ണൂരിലെത്തിയ സുരേഷ് ഗോപി, മാടായിക്കാവ്, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി. വൈകുന്നേരം വൈശാഖോത്സവം നടക്കുന്ന കൊട്ടിയൂർ ശിവ ക്ഷേത്രത്തിലും ദർശനത്തിനെത്തി.
ഇന്നലെ രാവിലെ 11.30 ഓടെയാണ് മന്ത്രി മാടായിക്കാവിൽ എത്തിയത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും ഭാരവാഹികളും മന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസൻ, കെ. രഞ്ജിത്ത്, സി. നാരായണൻ, കെ. സജീവൻ, സുജിത്ത് വടക്കൻ, സി. ഭാസ്‌കരൻ, ശങ്കരൻ കൈതപ്രം തുടങ്ങിയവരും മന്ത്രിക്ക് ഒപ്പം ക്ഷേത്രത്തിൽ എത്തിയിരുന്നു. ക്ഷേത്ര ദർശനത്തിന് എത്തിച്ചേരുന്ന മന്ത്രിയെ സ്വീകരിക്കാൻ നിരവധി പേർ ക്ഷേത്രത്തിൽ എത്തിയിരുന്നു.
12.20 ഓടെയാണ് സുരേഷ് ഗോപി പറശിനിക്കടവിൽ എത്തിയത്. ക്ഷേത്ര ഭാരവാഹികൾ മന്ത്രിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
നാടിനുവേണ്ടി സാദ്ധ്യമായതെല്ലാം
ചെയ്യും: സുരേഷ് ഗോപി
തന്നെ കൊണ്ട് സാധ്യമായതെല്ലാം നാടിന് വേണ്ടി ചെയ്യുമെന്നും ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആദ്യമേ പുരപ്പുറം തൂക്കാൻ പറ്റുമോ. നിലവിൽ പ്ലാനുകൾ ഒന്നുമില്ല. വകുപ്പ് പഠിക്കണം. സാങ്കേതികമായി എന്ത് ചെയ്യാൻ കഴിയുമെന്ന് ആദ്യം പഠിക്കും. ചെയ്യാൻ സാധിക്കുന്നത് ചെയ്യും -അദ്ദേഹം കൂട്ടിച്ചേർത്തു.
എടുത്തു ചാടി ഒന്നും ചെയ്യാനില്ലെന്നും എം.പിയുടെ പ്രവർത്തനത്തിനാണ് മുൻഗണനയെന്നും പിന്നെ സിനിമയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |