
ഭക്ഷ്യസുരക്ഷാ വകുപ്പുമായി യോജിച്ച് നടപടിയെടുക്കാൻ ആരോഗ്യവകുപ്പ്
തളിപ്പറമ്പ്:രണ്ടുപേരുടെ മരണത്തിനിടയാക്കുകയും 350 ഓളം പേരിലേക്ക് പടരുകയും ചെയ്ത തളിപ്പറമ്പിലെ മഞ്ഞപ്പിത്തവ്യാപനം നിയന്ത്രിക്കാൻ കർശനനടപടിയുമായി ആരോഗ്യവകുപ്പ്. മേഖലയിൽ ശുചിത്വ മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ചേർന്ന് കർശന നടപടികൾ സ്വീകരിക്കാൻ ഡിഎംഒ നിർദേശം നൽകി. ഏഴോം ഹെൽത്ത് ബ്ലോക്കിന് കീഴിലുള്ള മെഡിക്കൽ ഓഫീസർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ യോഗത്തിലാണ് ഡി.എം.ഒ ഡോ.പീയുഷ് എം.നമ്പൂതിരിപ്പാട് നിർദേശം നൽകിയത്.
മേഖലയിലെ മഞ്ഞപിത്ത വ്യാപനം സംബന്ധിച്ച വിവരങ്ങൾ യോഗം വിശകലനം ചെയ്തു. പട്ടുവം, ചെറുതാഴം, കൂവോട്, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, പരിയാരം പി.എച്ച്.സി എന്നീ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരാണ് യോഗത്തിനെത്തിയത്. ആരോഗ്യ പ്രവർത്തകർക്ക് ഹെപ്പറ്റൈറ്റിസ് നിയന്ത്രണത്തെ കുറിച്ച് ജില്ലാ ആശുപത്രിയിലെ മെഡിസിൻ വിഭാഗം ഫിസിഷ്യൻ ഡോ. ലത ക്ലാസെടുത്തു. ജില്ലാ മെഡിക്കൽ ടീമിൽ നിന്നും ജില്ലാ സർവേലൻസ് ഓഫീസർ 2 ഡോ. അനീറ്റ കെ ജോസി, ടെക്നിക്കൽ അസിസ്റ്റന്റ് വൈ.അബ്ദുൽ ജമാൽ, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ജി.എസ്.അഭിഷേക്, ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർമാരായ എസ്.എസ്.ആർദ്ര, ടി.സുധീഷ് എന്നിവർ പങ്കെടുത്തു.
ബോധവത്കരണം ഇന്നുമുതൽ
മഞ്ഞപ്പിത്തവ്യാപന മേഖലയിൽ നവംബർ രണ്ട് മുതൽ എട്ട് വരെ വ്യാപകമായ പ്രചരണ നടപടികൾ സ്വീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വീടുകൾ, കടകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഇത്. കൈ കഴുകുന്നതിന്റെ പ്രാധാന്യം, സാമൂഹ്യ കൂട്ടായ്മകളിൽ വ്യക്തി ശുചിത്വം പാലിക്കേണ്ടുന്നതിന്റെ ആവശ്യകത, തിളപ്പിച്ചാറ്റിയ കുടിവെള്ളത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചാണ് ആളുകളോട് വിശദീകരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |