ജില്ലയിൽ ഡിജിറ്റൽ ഡി അഡിക്ഷനിലേക്ക് എത്തിയത് 285 കേസുകൾ
കണ്ണൂർ: മൊബൈൽ, ഇന്റർനെറ്റ് അടിമത്തത്തിൽ നിന്നും കുട്ടികളെ മോചിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരള പൊലീസ് ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റൽ ഡി അഡിക്ഷൻ) പദ്ധതിയ്ക്ക് ജില്ലയിൽ മികച്ച പ്രതികരണം. സംസ്ഥാനത്ത് കണ്ണൂർ അടക്കമുള്ള ആറ് സെന്ററുകളിൽ നിന്ന് 1189 കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ പദ്ധതിയിലൂടെ സാധിച്ചു.
രണ്ടുവർഷം മുമ്പാണ് ഡി-ഡാഡ് പദ്ധതി ആരംഭിച്ചത്. തിരുവന്തപുരം, കൊച്ചി (2), തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായി ആറ് ഡിജിറ്റൽ ലഹരി വിമോചനകേന്ദ്രങ്ങളാണ് നിലവിൽ പ്രവർത്തിക്കുന്നത്.നിലവിൽ 275 കുട്ടികൾക്ക് ചികിത്സ നൽകുന്നുണ്ട്.
സൈക്കോളജിസ്റ്റ്, പ്രോജക്ട് കോർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. ഇവർക്ക് പുറമേ പൊലീസ് കോഡിനേറ്റർമാരുമുണ്ട്.എ.എസ്.പി.യാണ് നോഡൽ ഓഫീസർ.മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും അമിത ഉപയോഗം, അതേത്തുടർന്നുള്ള അപകടങ്ങൾ എന്നിവയിൽനിന്ന് കുട്ടികളെ മോചിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.ആരോഗ്യം, വനിതാ-ശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് സെന്ററുകൾ പ്രവർത്തിക്കുന്നത്.
ദുസ്വാധീനം കണ്ടെത്തും ഇന്റർനെറ്റ് അഡിക്ഷൻ ടെസ്റ്റ് വഴി
മനശാസ്ത്രവിദഗ്ധർ തയ്യാറാക്കിയ ഇന്റർനെറ്റ് അഡിക്ഷൻ ടെസ്റ്റ് വഴിയാണ് ഡിജിറ്റൽ അടിമത്തത്തിന്റെ തോത് കണ്ടെത്തുക. പിന്നാലെ കുട്ടികളെ സ്മാർട്ട്ഫോൺ അഡിക്ഷൻ ടെസ്റ്റിന് വിധേയമാക്കും. തുടർന്ന് ഇതിൽനിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിംഗ്, മാർഗനിർദേശങ്ങൾ എന്നിവ നൽകും. കുട്ടി സുരക്ഷിതനായെന്ന് ഉറപ്പിക്കുന്നതുവരെ 'ഡി ഡാഡ്' സേവനങ്ങൾ ലഭിക്കും . രക്ഷിതാക്കൾ, അദ്ധ്യാപകർ, ഈ മേഖലയിലെ വിവിധ സംഘടനകൾ, ഏജൻസികൾ എന്നിവർക്ക് 'ഡി ഡാഡ്' അവബോധവും പകരുന്നുണ്ട്. കൗൺസിലിംഗിലൂടെ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളാണെങ്കിൽ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടും. കൗൺസിലിംഗിനായെത്തുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ രഹസ്യമായിരിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്ത് മുതൽ അഞ്ചുവരെ സെന്ററിലൂടെ സേവനം ലഭിക്കും. ഈ വർഷം ജനുവരി മുതൽ ആഗസ്ത് വരെ 207 കുട്ടികൾക്ക് ഇത്തരത്തിലുള്ള സേവനങ്ങളും തുടർ പിന്തുണയും നൽകിയിട്ടുണ്ട്.
2023 മുതൽ 1992 പരാതികൾ
പദ്ധതി ആരംഭിച്ച 2023 മാർച്ച് ഒന്നുമുതൽ കഴിഞ്ഞ ജൂലായ് 31 വരെ 1992 കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്.കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം, ഓൺലൈൻ ഗെയിം ആസക്തി, അശ്ലീലസൈറ്റുകൾ സന്ദർശിക്കൽ,സാമൂഹികമാദ്ധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കൽ, വ്യാജ ഷോപ്പിംഗ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടൽ തുടങ്ങിയവയാണ് ഡി-ഡാഡിലെത്തുന്ന പരാതികളിൽ ഏറെയും.
ഡീ-ഡാഡ് വിവരങ്ങൾക്ക്: 9497900200.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |