
കണ്ണൂർ: പാർട്ടിയുടെ നെടുങ്കോട്ടകളിലൊന്നായ പയ്യന്നൂരിൽ രക്തസാക്ഷിഫണ്ട് വിവാദം ഉന്നയിച്ച് പ്രതിസന്ധി സൃഷ്ടിച്ച ജില്ലാകമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണൻെ പുറത്താക്കിയതിന് പിന്നാലെ മുറിവുണക്കാനുള്ള നടപടിയുമായി സി.പി.എം. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കിയ നടപടി ഘടകങ്ങളിൽ വിശദീകരിച്ചാണ് മുറിവുണക്കൽ നടപടി .
അമ്പത് വർഷത്തിലധികം നീണ്ട കമ്യൂണിസ്റ്റ് ജീവിതത്തിനൊടുവിൽ 'പാർട്ടി ശത്രുക്കളുടെ കോടാലിക്കൈ' ആയിമാറിയെന്ന വിശദീകരണവുമായാണ് കുഞ്ഞികൃഷ്ണനെതിരെയുള്ള നടപടിയിൽ വിശദീകരണം. എന്നാൽ, പുറത്താക്കലിനെത്തുടർന്ന് പയ്യന്നൂരിൽ നടന്ന പ്രതിഷേധപ്രകടത്തിൽ സ്ത്രീകളടക്കമുള്ളവരുടെ പങ്കാളിത്തം പാർട്ടിയ്ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.
രക്തസാക്ഷി ഫണ്ട് പാർട്ടി ഫണ്ടായതിനാൽ കണക്കുകൾ പൊതുജനങ്ങളെയോ മാദ്ധ്യമങ്ങളെയോ ബോധ്യപ്പെടുത്തേണ്ടതില്ലെന്ന ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ നിലപാട് എത്രത്തോളം സ്വീകരിക്കപ്പെടുമെന്ന ആശങ്കയും ഉയരുന്നുണ്ട്. സഹകരണ ജീവനക്കാരിൽനിന്നും പൊതുജനങ്ങളിൽനിന്നും പിരിച്ചെടുത്ത തുകകൾ അക്കൗണ്ടുകളിൽ എത്താത്തതടക്കമുള്ള ആരോപണങ്ങൾക്ക് കണക്കുകളോടെ മറുപടി നൽകുന്നതിന് പകരം പരാതിക്കാരന്റെ രാഷ്ട്രീയ ശൈലിയെയും കമ്യൂണിസ്റ്റ് രീതിയെയും ചോദ്യം ചെയ്ത നടപടിയിൽ വിമർശനം ഉയരുന്നുണ്ട്.
അനുഭാവികളിലേക്കും എത്തണം
കെട്ടിട നിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് ഇവയുമായി ബന്ധപ്പെട്ട് അക്കൗണ്ടുകളിൽ പൊരുത്തക്കേടുകളുണ്ടെന്ന കുഞ്ഞികൃഷ്ണന്റെ ആരോപണം അന്വേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടി തള്ളിക്കളയുന്നത്. എന്നാൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ പൊതുവേദിയിൽ അവതരിപ്പിക്കാനാകില്ലെന്ന നിലപാട് അനുഭാവികൾക്ക് ദഹിക്കാത്ത സ്ഥിതിയുമുണ്ട്.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |