SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.30 PM IST

കൈത്തറിയിൽ ഇഴയടുക്കണം അനുവദിച്ചത് 64 കോടി

Increase Font Size Decrease Font Size Print Page
handloom

സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിക്ക് 150.34 കോടി

കണ്ണൂർ : പ്രതിസന്ധികളിൽ പെട്ട് ഉഴലുന്ന കൈത്തറി മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതായി സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനം.കൈത്തറി, പവർലൂം മേഖലക്ക് കീഴിൽ മാർക്കറ്റിംഗ്, കയറ്റുമതി പ്രോത്സാഹനം, ആധുനികവത്കരണം, ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കൽ, പ്രീമിയം ഉത്പന്നങ്ങളുടെ വികസനം, ന്യായമായ വിലക്ക് ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കളുടെ വിതരണം ഉറപ്പാക്കൽ, നെയ്ത്തുകാരുടെ ക്ഷേമം, നെയ്ത്തുകാരെ പ്രചോദിപ്പിക്കുന്നതിനുള്ള പ്രോത്സാഹനങ്ങൾ എന്നിവയ്ക്കായി 59 കോടിയാണ് വകയിരുത്തിയത്.

കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ നിലവിൽ പ്രതിസന്ധിയുടെ വക്കിലാണ് ഇതിനിടയിൽ വന്ന ബഡ്ജറ്റ് പ്രഖ്യാപനം തൊഴിലാളികൾക്ക് ആശ്വാസം പകരുകയാണ്.സർക്കാർ ഫണ്ട് യഥാസമയം കിട്ടാതായതോടെ ശമ്പളം ഉൾപ്പെടെയുള്ള മറ്റ് ആനൂകൂല്യങ്ങളൊന്നും തൊഴിലാളികൾക്കും വിരമിച്ച ജീവനക്കാർക്കും ലഭിക്കുന്നില്ല. ആഭ്യന്തര ഉത്പ്പാദനം വലിയതോതിൽ കുറഞ്ഞതും തിരിച്ചടിയായി.

കൈത്തറി സഹകരണ സംഘങ്ങൾ, ഹാൻടെക്‌സ്, ഹാൻവീവ് എന്നിവയെ വായ്പാ സൗകര്യങ്ങൾക്ക് കൂടുതൽ യോഗ്യരാക്കുന്നതിന് വേണ്ടി ഓഹരി പങ്കാളിത്തത്തിനായി 5.30 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.കൈത്തറി സംഘങ്ങളുടെ പ്രീം-ലൂം പ്രവർത്തനങ്ങൾ, സ്പിന്നിംഗ്, നെയ്ത്ത്, ഡൈയിംഗ് ആന്റ് പ്രിന്റിംഗ് അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി നാല് കോടിയും വകയിരുത്തി.

അവരുടെ പരിദേവനം കേട്ടു

സംസ്ഥാനത്ത് കൈത്തറി മേഖലയിലുള്ള 169 ജീവനക്കാരിൽ എഴുപതും കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണ്.ശമ്പള കുടിശ്ശിക അനുവദിക്കുക, ശമ്പളം കൃത്യസമയത്ത് നൽകുക, സർക്കാർ സാമ്പത്തിക സഹായം അനുവദിക്കുക, വൈവിദ്ധ്യവത്കരണം നടപ്പിലാക്കി സ്ഥാപനത്തെ സംരക്ഷിക്കുക, കേന്ദ്ര റിബേറ്റ് പുനസ്ഥാപിക്കുക, കൈത്തറിക്കുള്ള ജി.എസ്.ടി ഒഴിവാക്കുക, ശമ്പളപരിഷ്കരണം നടപ്പിലാക്കുക, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ അടിയന്തരമായി നൽകുക എന്നീ ആവശ്യങ്ങൾ നാളുകളായി ജീവനക്കാർ ആവശ്യപ്പെട്ടുവരുന്നുണ്ട്.

സ്‌കൂൾ യൂണിഫോം പദ്ധതിക്ക് 150.34 കോടി

സൗജന്യ സ്‌കൂൾ യൂണിഫോം വിതരണ പദ്ധതിക്കായി 150.34 കോടി ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എല്ലാ വിദ്യാർത്ഥികൾക്കും രണ്ട് ജോഡി സൗജന്യ കൈത്തറി യൂണിഫോം നൽകുന്നതിനുള്ള കൈത്തറി ഡയറക്ട്രേറ്റിന്റെ പദ്ധതിക്കായുള്ള 70 കോടിയും ഇതിലുൾപ്പെടും.തൊഴിലാളികൾ ഇപ്പോൾ പിടിച്ചു നിൽക്കുന്നത് സംസ്ഥാന സർക്കാ‌രിന്റെ സൗജന്യ യൂണിഫോം പദ്ധതിലൂടെ മാത്രമാണ്. എന്നാൽ ഏകദേശം നാലു കോടിയോളമാണ് ഇതിൽ കുടിശ്ശികയുള്ളത്. സ്കൂൾ യൂണിഫോം പദ്ധതി മേഖലയിൽ പുത്തൻ ഉണർവ് ഉണ്ടാക്കിയെങ്കിലും പുതിയ നെയ്ത്ത് തൊഴിലാളികളുടെ അഭാവവും നൂലിന്റെയും അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവും കേന്ദ്രസർക്കാർ ഏ‌പ്പെടുത്തിയ ജി.എസ്.ടിയുമെല്ലാം പ്രതിസന്ധി പിന്നെയും വർദ്ധിപ്പിച്ചുവെന്ന് തൊഴിലാളികൾ പറഞ്ഞു . തുണിമിൽ യൂണിറ്റുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ടെക്‌സ്‌റ്റൈൽ ഇൻഡസ്ട്രി മോഡേണൈസേഷൻ എന്ന പേരിൽ പുതിയ പദ്ധതിയുംപ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിക്ക് പ്രാരംഭമായി ഒരു കോടി വകയിരുത്തി.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY