
കണ്ണൂർ: വേനലിന്റെ തുടക്കത്തിൽ തന്നെ കൊടുംചൂട് രേഖപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് ജില്ലയിലാണ്.ഫെബ്രുവരി രണ്ടിന് കണ്ണൂർ വിമാനത്താവളത്തിൽ 37 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്.
സാധാരണയായി വേനൽ കടുക്കുമ്പോൾ അനുഭവപ്പെടുന്ന ചൂടിന് സമമായ കാലാവസ്ഥയാണ് കണ്ണൂരിൽ ഇപ്പോഴുള്ളത്.
ഡിസംബർ അവസാനം വരെ രാത്രി കാലത്ത് തണുപ്പ് അനുഭവപ്പെട്ടിരുന്നു. നിലവിൽ രാത്രികാലത്ത് നല്ല ചൂടാണ് അനുഭവപ്പെടുന്നത്. നിലവിലെ സ്ഥിതി പരിഗണിക്കുമ്പോൾ മാർച്ച്,ഏപ്രിൽ,മേയ് മാസങ്ങളിലെ ചൂടിനെക്കുറിച്ച് കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്.
ഭൗമ താപനിലയിലെ വർദ്ധനയ്‌ക്കൊപ്പം പ്രാദേശികമായ പ്രതിഭാസങ്ങളും ചൂടു കൂടുന്നതിന് കാരണമായതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മഴയുടെ കുറവും ആഗോളതലത്തിൽ നിലനിൽക്കുന്ന കാലാവസ്ഥാ വ്യതിയാനവുമെല്ലാം ചൂട് വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഉച്ചക്ക് 12 മുതൽ മൂന്നു വരെയാണ് ചൂടിന്റെ തീവ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്.കടൽക്കാറ്റിന്റെ ശക്തി കുറഞ്ഞതിനാൽ തീരദേശ മേഖലകളിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്.
അറബിക്കടലിലെ കാറ്റിന്റെ ഗതിമാറ്റവും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം ഒറ്റപ്പെട്ട മഴയ്ക്കുള്ള സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലാനിന ദുർബലമാകും ,ചൂട് കൂടും
കഴിഞ്ഞ വർഷം ജനുവരി ഒൻപതിന് പസഫിക് സമുദ്രത്തിൽ ലാനിന എന്ന പ്രതിഭാസം രൂപപ്പെട്ടതായി അമേരിക്കൻ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. പസഫിക് സമുദ്രത്തിൽ ഈ പ്രതിഭാസം തുടരുകയാണ്. ഇതുകാരണം ഇടയ്ക്കിടെ വേനൽ മഴ കിട്ടാനുള്ള സാദ്ധ്യതയുണ്ട്. നിലവിൽ ലാനിന ദുർബലമായ സ്ഥിതിയിലാണ്.ലാനിന തീർത്തും ദുർബലമായാൽ മാർച്ച്, ഏപ്രിൽ മാസത്തിൽ സാധാരണയിൽ കവിഞ്ഞ ചൂട് അനുഭവപ്പെടാനും ഇടയുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ റിക്കാർഡ് ചൂട്
2025 ഫെബ്രുവരി 24ന് കണ്ണൂർ എയർപോർട്ടിൽ 40.4 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ തന്നെ തുടക്കം തന്നെ 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത് ഇതിനാൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇതുപ്രകാരം വരുംദിവസങ്ങളിൽ താപനില വർദ്ധിക്കാനാണ് സാദ്ധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |