
കണ്ണൂർ: ദേശീയപാത നവീകരണത്തിലെ അശാസ്ത്രീയത സുഗമമായ ഗതാഗതത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നു.ചുരുങ്ങിയ ദിവസങ്ങൾക്കിടെ കണ്ണൂർ -പയ്യന്നൂർ പാതയിൽ വൻഗതാഗത കുരുക്കിന് ഇടയാക്കിയതടക്കം യാത്രക്കാർ മണിക്കൂറുകളോളമാണ് സർവീസ് റോഡുകളിൽ കുരുങ്ങിക്കിടന്നത്.
നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെ നടപ്പാതകളും സർവിസ് റോഡുകളും നിർമ്മിക്കുന്നതെന്നതാണ് ആരോപണം.
കുറ്റിക്കോൽ മുതൽ പാപ്പിനിശ്ശേരി വരെയുള്ള പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ നടപ്പാതകളുടെ വീതിയിൽ അസാധാരണമായ വ്യത്യാസങ്ങളാണുള്ളത്. ചിലയിടങ്ങളിൽ ആവശ്യത്തിലധികം വീതിയുണ്ടെങ്കിൽ മറ്റിടങ്ങളിൽ കാൽനടയാത്ര പോലും പറ്റാത്തവിധം ഇടുങ്ങിയതാണ്. ദേശീയപാത വികസന രൂപരേഖ പ്രകാരം സർവിസ് റോഡിന്റെ ഇരുവശത്തും കുറഞ്ഞത് ഒരു മീറ്റർ വീതിയിൽ നടപ്പാത നിർബന്ധമാണ്. എന്നാൽ പല സ്ഥലങ്ങളിലും ഏറ്റെടുത്ത ഭൂമി പൂർണമായി ഉപയോഗിക്കാതെ ഒരടി മുതൽ ഒന്നരയടി വരെ മാത്രം വീതിയുള്ള നടപ്പാതകളാണ് നിർമ്മിച്ചിരിക്കുന്നത്. ഇതേസമയം ചില ഇടങ്ങളിൽ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ വീതിയുമുണ്ട്.നഗര മേഖലകളിൽ കുറഞ്ഞത് 1.8 മീറ്ററും തിരക്കേറിയ പ്രദേശങ്ങളിൽ രണ്ട് മുതൽ മൂന്ന് മീറ്റർ വരെയും സ്‌കൂൾ, ആശുപത്രി, മാർക്കറ്റ്, ബസ് സ്റ്റോപ്പ് മേഖലകളിൽ കുറഞ്ഞത് ഒന്നര മീറ്ററും വീതിയുണ്ടാകണമെന്നാണ് മാനദണ്ഡം.
വഴിമുടക്കി വൈദ്യുതി തൂണുകൾ
പലയിടത്തും നടപ്പാതകളുടെ നടുവിൽ വൈദ്യുതി തൂണുകൾ സ്ഥാപിച്ചിരിക്കുന്നത് കാൽനടയാത്രക്കാർക്ക് വലിയ തടസ്സമാണ്. ചില സ്ഥലങ്ങളിൽ തൂണുകൾക്കിടയിലൂടെ തല കുനിച്ച് കടക്കേണ്ട അവസ്ഥയുണ്ട്. തിരക്കേറിയ ധർമ്മശാല കവലയിലെ കെ.എ.പി ക്യാമ്പിന് മുന്നിൽ പോലും വൈദ്യുതി തൂൺ നടപ്പാതയുടെ മദ്ധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്.
സർവീസ് റോഡുകളിലും മാനദണ്ഡ ലംഘനം
രൂപരേഖ പ്രകാരം സർവീസ് റോഡുകൾക്ക് ഏഴ് മുതൽ 7.5 മീറ്റർ വരെ വീതി വേണം. എന്നാൽ പല സ്ഥലങ്ങളിലും ടാറിംഗുള്ളത് 3.8 മുതൽ അഞ്ച് മീറ്റർ വരെ മാത്രമാണ്. കുറ്റിക്കോൽ പാലത്തിനടുത്ത് അഞ്ച് മീറ്റർ വീതിയുള്ള സർവീസ് റോഡ് മാങ്ങാട് ടൗണിനടുത്തെത്തുമ്പോൾ 3.8 മീറ്ററാണ്.ഓവുചാലിന്റെ ഭാഗം കൂടി സർവീസ് റോഡിനായി ഉപയോഗിച്ചാൽ മാത്രമേ ആറ് മുതൽ 6.5 മീറ്റർ വരെ വീതി ലഭിക്കുകയുള്ളൂ.
കുരുക്കോട് കുരുക്ക്
ഞായറാഴ്ച അർദ്ധരാത്രിയോടെ ചുടലയ്ക്ക് സമീപം ലോറിയും ടൂറിസ്റ്റ് ബസും കൂട്ടിയിട്ടതിനെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിച്ചത്. വാഹനങ്ങളുടെ നിര തളിപ്പറമ്പ് നഗരത്തിന് തെക്കുവരെ നീണ്ടിരുന്നു. പുലർച്ചെ മൂന്നുമണിയോടെയാണ് ഇതുവഴി ഗതാഗതം തടസപ്പെട്ടത്. ഞായറാഴ്ച രാത്രിയിലും ദേശീയപാതയിൽ വൻഗതാഗത തടസമുണ്ടായി. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ ബക്കളത്ത് സർവീസ് റോഡിൽ നാഷണൽ പെർമിറ്റ് ലോറി തകരാറായതിനെ തുടർന്ന് തളിപ്പറമ്പ് -കണ്ണൂർ റൂട്ടിൽ വാഹനഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. പാപ്പിനിശ്ശേരി പാലം അടച്ചതിനെ തുടർന്ന് വലിയ വാഹനങ്ങൾ മുഴുവൻ ദേശീയപാതയിലൂടെ തിരിച്ചുവിട്ടതും ഗതാഗതതടസത്തിന് കാരണമായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |