
കണ്ണൂർ:റംസാൻ വിപണിയെ പൊള്ളിച്ച് അവശ്യ സാധനവില കുതിച്ചുയരുന്നു.അരി ,എണ്ണ,പലവ്യജ്ഞനം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില വർദ്ധിച്ചിട്ടുണ്ട്.ഒരു ഇടവേളക്ക് ശേഷമാണ് നേരിയരിയുടെ വില വീണ്ടും ഉയർന്നിരിക്കുന്നത്.
മാസങ്ങൾക്ക് മുമ്പ് 200ന് മുകളിലുണ്ടായിരുന്ന വില കുറഞ്ഞ് 160നും 170നും ഇടയിൽ എത്തിയിരുന്നു. എന്നാൽ നോമ്പ് തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വില വീണ്ടും ഇരുന്നൂറിന് മുകളിലെത്തി. ചില്ലറ വിൽപ്പന 220ന് മുകളിലായാണ്. മലബാർ മേഖലയിൽ തലശേരി ദം ബിരിയാണി ഉണ്ടാക്കുന്നതിനുള്ള പ്രധാന ചേരുവയാണ് കൈമ അരി എന്ന നേരിയരി.
മുളക്, മല്ലി തുടങ്ങിയ പലവ്യഞ്ജനങ്ങൾക്കും വില വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. സാധാരണയായി ഉപയോഗിച്ചുവരുന്ന ഗുണ്ടൂർ മുളകിന്റെയും പിരിയൻ മുളകിന്റെയും വിലയിലാണ് വലിയ വർദ്ധനവ്. പിരിയൻ മുളകിന് നിലവിൽ 500 രൂപക്ക് മുകളിലാണ് ചില്ലറ വിൽപന. നേരത്തെ ഇത് 260-300 രൂപ നിരക്കിലായിരുന്നു. പാമോയിൽ, സൺഫ്ളവർ ഓയിൽ എന്നിവയുടെ വില ലിറ്ററിന് മുകളിൽ പത്തു മുതൽ 23 രൂപ വരെയും വർദ്ധിച്ചു.
വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ഈ ഉത്പ്പന്നങ്ങൾക്ക് ഉക്രൈൻ യുദ്ധം തുടങ്ങിയ സമയത്ത് വലിയതോതിൽ ഉയർന്നിരുന്നു. ഉക്രൈൻ യുദ്ധം തുടങ്ങുന്നതിനു മുമ്പ് നൂറിൽ താഴെ മാത്രമായിരുന്നു ഇവയ്ക്ക് വില. നാളുകളായി ശരാശരി 140-150 രൂപയുണ്ടായിരുന്ന സൺഫ്ളവർ ഓയിലിന് ലിറ്ററിന് പത്ത് രൂപക്ക് മുകളിലാണ് വർദ്ധിച്ചത്. ഡോളറിന്റെ മൂല്യം വർദ്ധിക്കുന്നതും മലേഷ്യ പോലുള്ള രാജ്യങ്ങളുമായുള്ള വിദേശ നയങ്ങളിലെ വ്യതിയാനവുമെല്ലാം എണ്ണ വില ഉയരാനിടയാക്കിയിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.
ഈത്തപ്പഴം വരവും കുറഞ്ഞു
മദ്ധ്യേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഡ്രൈ ഫ്രൂട്ട്സിന്റെ വിലക്കയറ്റത്തിന് കാരണമായി. ഇറാനിൽ നിന്നുള്ള ഈത്തപ്പഴം വരവ് ഈവർഷം കുറഞ്ഞതായി വ്യാപാരികൾ പറഞ്ഞു. ചില സ്ഥലങ്ങളിൽ ഇറാനിയൻ ഈത്തപ്പഴം ലഭിക്കുന്നില്ല . കേരളീയ വിപണിയിൽ നല്ല ഡിമാൻഡ് ഉണ്ടായിരുന്ന അൽജീരിയൻ ഈത്തപ്പഴവും ഇത്തവണ കുറഞ്ഞ തോതിലാണ് എത്തുന്നത്. വിളവെടുപ്പ് ഇനിയും ആരംഭിക്കാത്തതാണ് കാരണം. അതെസമയം സൗദി, ഒമാൻ ഈത്തപ്പഴങ്ങൾ ലഭ്യമാണ്. അമേരിക്കയിൽ നിന്നുള്ള ബദാം, വാൾനട്ട് എന്നിവയുടെ വിലയും വൻതോതിൽ വർദ്ധിച്ചു. രൂപയുടെ മൂല്യത്തകർച്ചയാണ് വിലവർദ്ധനവിന്റെ പ്രധാന കാരണം . അഫ്ഗാനിസ്ഥാനിൽ നിന്നും വരുന്ന കറുത്ത മുന്തിരിക്കും വലിയതോതിൽ വില കൂടിയിട്ടുണ്ട് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |