തലശേരി: ശ്രീനാരായണ അന്താരാഷ്ട്ര മ്യൂസിയ നിർമ്മാണമുൾപ്പടെ 20 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തി വരികയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ അഭിപ്രായപ്പെട്ടു. ജഗന്നാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. വൈവിദ്ധ്യമാർന്ന ഇതര പദ്ധതികളുടെ പണി അതിവേഗം പൂർത്തീകരിച്ചു വരികയാണ്. പല മത സാരവുമേകുമെന്നും, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നും ലോകത്തെ ഉദ്‌ബോധിപ്പിച്ച ലോകഗുരു ശ്രീനാരായണ ഗുരു മാത്രമാണ്. എല്ലാ മതങ്ങളേയും പഠിക്കാൻ നമുക്കാവണം. ശ്രീനാരായണ ഗുരു ദർശനമുൾക്കൊണ്ട ഒരാൾക്കും വർഗ്ഗീയവാദിയാകാനാവില്ല. നവോത്ഥാന ചിന്തകളിൽ നിന്ന് പിറകോട്ട്‌പോയതാണ് സർവ്വ പ്രശ്നങ്ങൾക്കും കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മതം വേണ്ട എന്നല്ല, മനുഷ്യൻ നന്നായാൽ മതി എന്നാണ് ഗുരു ലോകത്തോട് പറഞ്ഞതെന്ന് ശിവഗിരി മഠത്തിലെ സ്വാമി അവ്യയാനന്ദ പറഞ്ഞു. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച്സംസാരിക്കുകയായിരുന്നു സ്വാമി. ശ്രീനാരായണ സന്ദേശ പ്രചാരണത്തിന് ഒരു ജീവിതകാലം മുഴുവൻ നടത്തിയ സമഗ്ര സംഭാവനകളെ മുൻ നിർത്തി ടി.വി. വസുമിത്രൻ എഞ്ചിനീയറെ സ്വാമി അവ്യയാനന്ദ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു. ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ. സത്യൻ, സുപ്രീം കോടതി അഭിഭാഷകൻ മോഹൻ ഗോപാൽ, ടി.സി. ബിജു, രവീന്ദ്രൻ പൊയിലൂർ സംസാരിച്ചു. ഡയറക്ടർമാരായ സി. ഗോപാലൻ സ്വാഗതവും കെ.കെ. പ്രേമൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |