
തലശ്ശേരി: ടെമ്പിൾ ഗേറ്റിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ ഗുരുദേവൻ ജീവിച്ചിരിക്കെ സ്ഥാപിതമായ പഞ്ചലോഹ പ്രതിമയുടെ നൂറാം വാർഷികം വരാനിരിക്കെ തലശ്ശേരി പഴയ ബസ് സ്റ്രാൻഡിനോട് ചേർന്നുള്ള ഓട്ടോസ്റ്റാൻഡ് പരിസരത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാനുള്ള നിർദ്ദേശം മറന്നു. ജ്ഞാനോദയ യോഗം മുൻ പ്രസിഡന്റായിരുന്ന കെ.പി.രത്നാകരൻ കൗൺസിലറായിരിക്കെ നഗര കൗൺസിൽ യോഗത്തിൽ ഉന്നയിക്കുകയും ആദ്യസംഭാവന നൽകുകയും ചെയ്തതോടെയാണ് ഗുരുദേവപ്രതിമ സ്ഥാപിക്കുന്നതിൽ ഏറെക്കുറെ ധാരണയായത്.
എന്നാൽ ഇതിൽ തുടർ നടപടികളൊന്നും പിന്നീടുണ്ടായില്ല. മഹാത്മാഗാന്ധി, ഗുണ്ടർട്ട് ,അബ്ദുൾ കലാം, തുടങ്ങിയ വിശ്വപ്രസിദ്ധരുടെ പ്രതിമകൾ നഗരത്തിലുണ്ടായിരിക്കെയാണ് മലയാളക്കരയ്ക്കും ലോകത്തിനും മഹാദർശനമരുളിയ ഗുരുദേവനെ നഗരസഭ മറന്നുപോയത്. ജഗന്നാഥ ക്ഷേത്രത്തിലേക്കുള്ള ഗുരുദേവ പ്രതിമ ഇറ്റലിയിൽ നിന്നും ശ്രീലങ്ക വഴി തലശ്ശേരി തുറമുഖത്തെത്തിച്ചപ്പോൾ ആയിരങ്ങളാണ് അന്ന് വരവേറ്റിരുന്നത്. അന്ന് വൻഘോഷയാത്രയായാണ് പ്രതിമ ക്ഷേത്രാങ്കണത്തിലെത്തിച്ചത്. തലശ്ശേരിയുടെ മതസാഹോദര്യത്തിനും സാംസ്‌ക്കാരിക ഔന്നത്യത്തിനും നിദാനമായത് തലശ്ശേരിയിലേക്കുള്ള ഗുരുവിന്റെ ആഗമനവും ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠയും ശ്രീനാരായണമഠങ്ങളുമാണ്. തലശ്ശേരിയോട് ചേർന്നുള്ള മാഹി, കതിരൂർ,മാക്കനി,മൂഴിക്കര',അഴിയൂർ, ഉക്കണ്ടൻ പീടിക തുടങ്ങി ഒട്ടേറെ ഉൾനാടൻ പ്രദേശങ്ങളിൽ പോലും ഇതിന്റെ സ്മരണയ്ക്ക് ഗുരുപ്രതിമകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
അന്തർദ്ദേശീയ പ്രശസ്തി നേടിയ ഇറ്റാലിയൻ ശിൽപ്പി തവ് റലി നിർമ്മിച്ച തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ പഞ്ചലോഹ പ്രതിമ നൂറാം വാർഷികമാഘോഷിക്കുന്ന വേളയിലെങ്കിലും പൈതൃകനഗരത്തിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്നാണ് ഗുരുഭക്തരുടെ ആഗ്രഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |