
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന് ഭണ്ഡാര വീട് കന്നികൊട്ടിലിൽ 'ഭരണികുറിക്കൽ' ചടങ്ങ് നടന്നു. തുടർന്ന് പടിഞ്ഞാറ്റയിൽ ഭരണികുഞ്ഞിയെ നിശ്ചയിക്കുന്ന ചടങ്ങും നടന്നു. ഉദുമ പടിഞ്ഞാർ അംബിക നഗർ വാഴുന്നോർ വളപ്പിൽ 'അത്തംചിത്തിര' യിൽ എൻ.കെ.അംലേഷിന്റെയും ടി.കെ.ഷെൽമയുടെയും മകൾ നൈനികയ്ക്കാണ് ഈ വർഷത്തെ ഉത്സവനാളിൽ ഭരണി കുഞ്ഞിയാവാൻ നിയോഗം.
ഷാർജ ഇന്ത്യൻ സ്കൂളിൽ കെ.ജി വിദ്യാർത്ഥിനിയായ നൈനിക ദൈവീകമായ ഈ ദൗത്യം ഏറ്റെടുക്കാൻ ഷാർജയിൽ നിന്ന് അമ്മയോടൊപ്പം എത്തുകയായിരുന്നു. അച്ചൻ ഷാർജയിലാണിപ്പോൾ. വെള്ളിയാഴ്ച്ച രാവിലെ കരിപ്പോടി പെരുമുടിത്തറ തറയിൽ വീട് തറവാട്ടിലെ രാഘവൻ തറയിലച്ചന്റെ നേതൃത്വത്തിൽ നിയുക്ത ബാലികയെ ഭണ്ഡാര വീട്ടിലേക്ക് ആനയിച്ചു ഭണ്ഡാര വീട്ടിലെ പടിഞ്ഞാറ്റയിൽ കെടാവിളക്ക് സാക്ഷ്യമാക്കി പലകയിൽ ചമ്രംപടിഞ്ഞിരുന്ന് ദേവിയെ കൈകൂപ്പി പ്രാർത്ഥിച്ച നൈനികയെ ആചാര സ്ഥാനികരും മൂന്ന് തറകളെ പ്രതിനിധീകരിച്ച് ഭരണ സമിതി പ്രസിഡന്റ് അഡ്വ.കെ ബാലകൃഷണനും അരിയിട്ട് അനുഗ്രഹിച്ചു.
ഭരണി നക്ഷത്രത്തിലെ പെൺകുഞ്ഞ്
ഭഗവതിയുടെ നക്ഷത്രം മീനത്തിലെ ഭരണി ദിവസമാണെന്ന് സങ്കല്പം. തൃക്കണ്ണാട് ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് പാലക്കുന്നിൽ ഉത്സവം കുംഭത്തിൽ നടക്കുന്നതിനാൽ ആ നക്ഷത്രത്തിൽ ജനിച്ച കഴകപരിധിയിലെ
എട്ടില്ലം തീയ്യരിൽപെടുന്ന 10 വയസ്സ് കവിയാത്ത പെൺകുട്ടിയെ ദേവിയുടെ നക്ഷത്ര പ്രതീകമായി സങ്കല്പിച്ച് ഉത്സവ ചടങ്ങുകളിൽ പങ്കെടുപ്പിക്കും. ക്ഷേത്രോത്സനാളുകളിൽ സ്ഥാനികരോടൊപ്പം കൊടിയിറങ്ങും വരെ ഭരണികുഞ്ഞി ക്ഷേത്രത്തിൽ ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |