കണ്ണൂർ: വോട്ടർമാർ ഇന്ന് ബൂത്തിലെത്തുമ്പോൾ ചില വോട്ടർമാരുടെ മനസ്സിലെന്തെന്ന് ഏറെക്കുറെ ഉറപ്പ്. മറ്റുചിലരിൽ അജ്ഞാതം. അതുകൊണ്ടുതന്നെ വോട്ടെണ്ണൽ കഴിയുംവരെ അനിശ്ചിതത്വം നിലനിൽക്കും.
പിണറായി വിജയൻ ഒരിക്കൽ കൂടി ധർമ്മടത്ത് ജയിക്കുമോ എന്നതല്ല ചോദ്യം; എത്ര വോട്ടിന് ജയിക്കും എന്നതാണ്. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി അബ്ദുൾ റഷീദാണ് എതിരാളി. 2021ൽ തളിപ്പറമ്പിൽ റഷീദ് എൽ.ഡി.എഫ് ഭൂരിപക്ഷം 40,000ൽ നിന്ന് 22,000ലേക്ക് ഇടിച്ചിരുന്നു. ആ ഓർമ്മ ഇടത് ക്യാമ്പിൽ ജാഗ്രത നിലനിർത്തുന്നുണ്ട്. കല്യാശ്ശേരിയും തലശ്ശേരിയും മട്ടന്നൂരും ഇടതിന് സുരക്ഷിതം പക്ഷേ ഭൂരിപക്ഷം കണ്ടറിയണം.
ബാക്കി ഏഴ് മണ്ഡലങ്ങളിലാണ് യഥാർത്ഥ പോരാട്ടം. പേരാവൂരിൽ ഹാട്രിക് നേടിയ സണ്ണി ജോസഫിനെ, ഇത്തവണ മുൻ ആരോഗ്യമന്ത്രി ശൈലജ തറപറ്റിക്കുമോ എന്നതാണ് ചോദ്യം. ഗ്രൗണ്ട് റിപ്പോർട്ടുകൾ സണ്ണി ജോസഫിന് അനുകൂലം. പക്ഷേ കെ.കെ ശൈലജയുടെ ജനപ്രതി സണ്ണിജോസഫിന് ഭീഷണിയാണ്.
അഴീക്കോടും കനത്ത പോരാട്ടമാണ്. കെ.വി സുമേഷ് ജനകീയനാണെങ്കിൽ കരീം ചേലേരിക്കെതിരെ നെഗറ്റീവ് കാമ്പയിൻ ഒന്നമില്ല. ഇരുപക്ഷത്തിനും ഒരേ ആത്മവിശ്വാസം.
കൂത്തുപറമ്പിൽ ജയന്തി രാജൻ മണ്ഡലത്തിൽ സൃഷ്ടിച്ച ഓളം ഇടതു ക്യാമ്പിൽ ആശങ്കയിലാക്കിയിട്ടുണ്ട്. കണ്ണൂർ മണ്ഡലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ജനസ്വീകാര്യതയുണ്ട്, എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിൽ അടക്കം നേടിയ വൻ മുന്നേറ്റമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. ഇരിക്കൂറിൽ യു.ഡി.എഫിന് ഭീഷണിയില്ലെന്നാണ് പൊതു വിലയിരുത്തൽ.
പാർട്ടിക്കുള്ളിലെ എതിർപ്പിൽ സി.പി.എം
പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടിക്കുള്ളിൽ നിന്നു തന്നെയുണ്ടായ ഭീഷണിയാണ് സി.പി.എമ്മിനെ വലയ്ക്കുന്നത്. രക്തസാക്ഷി ഫണ്ട് ദുരുപയോഗ ആരോപണം പയ്യന്നൂർ മണ്ഡലത്തിൽ തുടക്കംമുതൽ സജീവമാണ്. 49,000 ഭൂരിപക്ഷത്തിൽ നിന്ന് 13,000ലേക്ക് ഇടിഞ്ഞ കഴിഞ്ഞ ലോക്‌സഭ കണക്ക് ഇടതുക്യാമ്പിനെ ജാഗ്രതയിലാക്കുന്നുണ്ട്. തളിപ്പറമ്പിലും ചോദ്യം പാർട്ടിക്കകത്ത് നിന്നാണ്. ഭാര്യയെ സ്ഥാനാർത്ഥിയാക്കിയ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ തീരുമാനം സൃഷ്ടിച്ച വിയോജിപ്പുകൾ അവസാന മണിക്കൂറിലും നിലനിൽക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |