കണ്ണൂർ: സ്‌പെഷ്യൽ വോട്ട് സംവിധാനം ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി കെ.സി. ജോസഫ് എം.എൽ.എ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രേഖാമൂലം ആവശ്യപ്പെടുന്നവർക്ക് മാത്രമേ സ്‌പെഷ്യൽ വോട്ട് അനുവദിക്കാവൂവെന്ന യു.ഡി.എഫ് ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിരുന്നു. എന്നാൽ സാമൂഹിക ക്ഷേമവകുപ്പ് ആണ് ഇത്തരം വോട്ടുകളിൽ അപേക്ഷ സ്വീകരിച്ചത്. എന്താവശ്യത്തിന് എന്ന് അറിയിക്കാതെയാണ് പലകുടുംബങ്ങളിൽ നിന്നും ഇതിനായി ഒപ്പിട്ടു വാങ്ങിയത്. ഇതുയോഗിച്ചാണ് സ്‌പെഷ്യൽ വോട്ട് സംവിധാനം അട്ടിമറിക്കാൻ ശ്രമം നടത്തുന്നത്.
ഇതിന് സാമൂഹ്യ ക്ഷേമ വകുപ്പ് മറുപടി പറയേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ പരാതിയാണെന്നും പൊതുതാൽപര്യ ഹരജിയല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ വ്യക്തമാക്കിയത് ദൗർഭാഗ്യകരമാണ്. സ്വന്തം വീഴ്ചയ്ക്ക് കമ്മിഷൻ പ്രതിപക്ഷത്തെ പഴിചാരുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിനെ സംബന്ധിച്ച് കള്ളവോട്ടും ഇരട്ടവോട്ടും പണ്ടുകാലത്തെയുള്ളതാണ്. വർഷങ്ങളായിട്ടും പരിഹാരം കാണാനുള്ള നടപടി കമ്മിഷന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. എല്ലാ ബൂത്തുകളിലും വെബ് കാമറ വയ്ക്കുമെന്ന കമ്മിഷന്റെ തീരുമാനം നടപ്പാക്കണം. 80 ശതമാനത്തിൽ കൂടുതൽ വോട്ടിംഗ് നടക്കുന്ന പോളിംഗ് ബൂത്തുകൾ കണ്ടെത്തി പ്രശ്‌നബാധിതമായി പ്രഖ്യാപിക്കണം. കമ്മിഷന്റെ വീഴ്ചകാരണമാണ് യു.ഡി.എഫിന് നിരന്തരം കോടതിയെ സമീപിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |