കണ്ണുർ: കണ്ണൂരിൽ എൽ.ഡി.എഫിനെ പ്രതിസന്ധിയിലാക്കി ഘടകകക്ഷിയായ കേരളാ കോൺഗ്രസ് എമ്മിലെ ഗ്രൂപ്പ് പോര് കനക്കുന്നു.
പാർട്ടി ചെയർമാൻ ജോസ് കെ. മാണി വിളിച്ചുചേർത്ത 'ജില്ലാ നേതൃയോഗം ഒരു വിഭാഗം നേതാക്കൾ ബഹിഷ്‌കരിച്ചതോടെയാണ് സംഘടനയ്ക്കുള്ളിൽ പ്രതിസന്ധി മൂർച്ഛിച്ചത്.
കണ്ണൂരുകാരനായ മാണി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി ജോസിനെ അനുകൂലിക്കുന്നവരാണ് ജില്ലാ നേതൃയോഗം ബഹിഷ്‌കരിച്ചത്. 120 അംഗ ജില്ലാ കമ്മിറ്റി അംഗങ്ങളിൽ വലിയൊരു വിഭാഗവും ബുധനാഴ്ച രാവിലെ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തില്ല.
എന്നാൽ പാർട്ടിയിൽ വിഭാഗീയത മൂർച്ഛിക്കുമ്പോഴും തുറന്നപോരിന് താനില്ലെന്ന നിലപാടിലാണ് പി.ടി ജോസ്. എന്നാൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്നും ഒതുക്കിനിർത്തുന്നത് സ്ഥാപക നേതാവ് കെ.എം മാണിയോടുള്ള അനാദരവാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. പാർട്ടി ചെയർമാന്റെ അവഗണനയിൽ മനം മടുത്ത് താൻ കേരളാ കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്ന് പി.ടി ജോസ് നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നിലെ വീട്ടിലുണ്ടായിട്ടും അദ്ദേഹം ജില്ലാ നേതൃയോഗത്തിലെത്തിയില്ല. പി.ടി ജോസിനോട് പാർട്ടി ചെയർമാൻ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം പാർട്ടി നേതാക്കൾ വിട്ടുനിന്നതാണെന്നാണ് സൂചന. പി.ടി ജോസിന് പകരം ജോയി കൊന്നക്കലിനെ ജില്ലാ അദ്ധ്യക്ഷ പദവിയിലിരുത്തി പാർട്ടിയിലെ വിമത വിഭാഗത്തിനെ ഒതുക്കാനുള്ള ശ്രമങ്ങളാണ് ജോസ് കെ.മാണി നടത്തുന്നത്. പി.ടി ജോസ് പാർട്ടി വിട്ടത് നിസാരകാര്യം പോലെയാണ് അദ്ദേഹം പ്രതികരിച്ചത്. പി.ടി ജോസ് പാർട്ടിയിൽ നിന്നും രാജിവെച്ചുവെന്നത് താൻ മാദ്ധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും പാർട്ടിക്ക് ഇക്കാര്യത്തിൽ രേഖാമൂലം അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നുമായിരുന്നു ഇതു സംബന്ധിച്ച പ്രതികരണം ആരാഞ്ഞ മാദ്ധ്യമ പ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ ജില്ലാ പ്രസിഡന്റ് ജോയ് കൊന്നക്കലിന്റെ മണ്ഡലമായ ചപ്പാരപ്പടവിലെ മണ്ഡലം പ്രസിഡന്റു പോലും നേതൃയോഗത്തിൽ പങ്കെടുക്കാത്തത് ഔദ്യോഗിക പക്ഷത്തിന് വൻ തിരിച്ചടിയായിട്ടുണ്ട്.
പി.ടി പടിക്കുപുറത്ത് തന്നെ
കേരള കോൺഗ്രസ് എം. നേതൃയോഗത്തിലും സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഇരിട്ടിയിൽ നടന്ന കർഷക സെമിനാറിലും പങ്കെടുക്കാനായി ഒരു പകൽ മുഴുനീളെ ജില്ലയിലുണ്ടായിട്ടും പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്ന പി.ടി ജോസുമായി അനുരഞ്ജന ചർച്ച നടത്താനോ അദ്ദേഹത്തെ ഫോൺ ചെയ്യാനോ പാർട്ടി ചെയർമാൻ ജോസ് കെ. മാണി തയ്യാറാവാത്തത് കേരളാ കോൺഗ്രസ് എമ്മിൽ സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ട്. കണ്ണൂരിലെ പാർട്ടി പിളർപ്പിന്റെ വക്കിലെത്തി നിൽക്കവെ പുകഞ്ഞ കൊള്ളി പുറത്തെന്ന നയമാണ് പാർട്ടി ചെയർമാൻ സ്വീകരിക്കുന്നതെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |