കണ്ണൂർ: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർക്കെതിരെ ക്രിമിനലെന്ന് പരാമർശം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രിമിനലെന്നും ചരിത്ര കോൺഗ്രസ് വേദിയിൽ തനിക്കെതിരേ പ്രതിഷേധിക്കുന്നതിന് ഡൽഹിയിൽ ഗൂഢാലോചന നടത്തിയെന്നും പരാമർശിച്ചത് ദൗർഭാഗ്യകരമാണ്. ഗവർണറെ പോലെ ഉന്നതപദവി അലങ്കരിക്കുന്നയാളാണ് വി.സി.
2019ലെ സംഭവത്തെ കുറിച്ച് ഇപ്പോൾ പറയുന്നത് ദുരുദ്ദേശപരമാണ്. ഗവർണർ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ചപ്പോഴാണ് പ്രതിഷേധമുണ്ടായത്. ഗവർണർ അന്ന് സംസാരിച്ചത് സംഘപരിവാരത്തിന്റെ ശബ്ദമായിട്ടായിരുന്നു. അദ്ദേഹം ഇപ്പോൾ നടത്തുന്ന പ്രതികരണങ്ങളെല്ലാം ആരോ എഴുതിക്കൊടുത്ത് പറയിപ്പിക്കുന്നതാണ്. വ്യക്തിഹത്യാപരമായി നടത്തിയ പരാമാർശം പിൻവലിക്കണമെന്നും അതിന് തയ്യാറായില്ലെങ്കിൽ ഗവർണർ കൊള്ളരുതാത്തവനാണെന്ന് ജനം വിലയിരുത്തുമെന്നും ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |