കണ്ണൂർ : കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ കണ്ണൂർ അർബൻ നിധിയുടെയും സഹസ്ഥാപനത്തിന്റേയും ഡയറക്ടർമാരെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) റിമാൻഡ് ചെയ്തു. അർബൻ നിധിയുടെ ഡയറക്ടർ തൃശൂർ സ്വദേശിയുമായ കെ.എം ഗഫൂർ, സഹസ്ഥാപനമായ ‘എനി ടൈം മണി’ യുടെ ഡയറക്ടർ മലപ്പുറം സ്വദേശിയുമായ ചങ്ങരംകുളം മേലപ്പാട്ട് ഷൗക്കത്ത് അലി എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
വ്യാഴാഴ്ചയാണ് ഇരുവരേയും പൊലിസ് കസ്റ്റഡിയിലെടുത്തത്. നിക്ഷേപ തുകയോ പലിശയോ നൽകാതെ സ്ഥാപനം പൂട്ടി ഒളിവിൽപോയി എന്ന പരാതിയിലാണ് നടപടി.ഇതിനോടകം നൂറ്റിനാൽപ്പതോളം പരാതികൾ രേഖാമൂലം കിട്ടിയിട്ടുണ്ടെന്ന് ടൗൺ പൊലിസ് ഇൻസ്പെക്ടർ പി.എ.ബിനുമോഹൻ പറഞ്ഞു. 5300 രൂപ മുതൽ 80 ലക്ഷത്തോളം രൂപ വരെ നിക്ഷേപിച്ചവരാണ് പരാതിക്കാർ. നിക്ഷേപ തട്ടിപ്പ് എത്രയാണെന്ന് കണ്ടെത്താൻ മുഴുവൻ പരാതികളും ക്രോഡീകരിച്ചാൽ മാത്രമെ മനസിലാക്കാൻ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
അർബൻ നിധി എന്ന സ്ഥാപനത്തിന് 35 കോടിയുടെ ബാധ്യതയുണ്ട്. തട്ടിപ്പിനിരയായവർ പൊലീസിനെ സമീപിച്ചപ്പോൾ 30നകം മുഴുവനാളുകളുടേയും പണം തിരികെ നൽകാമെന്ന് ഡയറക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ ഇതു നടക്കില്ലെന്ന് മനസിലായതോടെ കേസ് രജിസ്റ്റർ ചെയ്ത് രണ്ട് ഡയറക്ടർമാരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.കണ്ണൂർ നഗരത്തിൽ പ്ളാസ ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന സ്ഥാപനം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.ഇതിനിടെ തങ്ങൾ മുഖേന നിക്ഷേപം നടത്തിയവരുടെ പൈസ തിരികെ നൽകണമെന്നാവശ്യപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തു വന്നിട്ടുണ്ട്.
സ്ഥാപനത്തിന് കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലായി ആയിരത്തോളം ഇടപാടുകാരുണ്ട്. ഏഴ് ഡയറക്ടർമാരുടെയും ഇടപെടലുകൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. അവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. അന്വേഷണം മുന്നോട്ടുപോകുന്നതിനനുസരിച്ച് പ്രത്യേക ഫോഴ്സ് രൂപീകരിക്കും.
സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |