കാസർകോട്: കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന, ഭാഷാന്യൂനപക്ഷ വോട്ടർമാർക്ക് നിർണ്ണായക സ്വാധീനമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ അഞ്ച് നിയമസഭാ മണ്ഡലങ്ങളുണ്ട് കാസർകോട് ജില്ലയിൽ. മൂന്ന് മണ്ഡലങ്ങളിൽ എൽ.ഡി.എഫും രണ്ടു മണ്ഡലങ്ങളിൽ യു.ഡി.എഫും ജയിക്കുന്നതാണ് കാലങ്ങളായുള്ള സ്ഥിതി. ഒരു മണ്ഡലം കൂടി പിടിച്ചെടുക്കുമെന്ന വീരവാദവുമായാണ് ഇടത്, വലത് മുന്നണികൾ അങ്കം കുറിച്ചിരിക്കുന്നത്.
ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വീണ്ടും മത്സരിക്കുന്ന മഞ്ചേശ്വരം തന്നെയാണ് ദേശീയ ശ്രദ്ധയാകർഷിക്കുന്ന ഗ്ലാമർ മണ്ഡലം. കെ.എം. ഷാജി എത്തുകയാണെങ്കിൽ കാസർകോട് മണ്ഡലത്തിലും പോരാട്ട ചിത്രം മാറും. ഇടതുമുന്നണി ഉദുമയിലും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മഞ്ചേശ്വരം ഒഴികെ മറ്റു നാല് മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ യു.ഡി.എഫിനും ബി.ജെ.പിക്കും സാധിച്ചിട്ടില്ല. കാസർകോട് മണ്ഡലം എൽ.ഡി.എഫിലെ ഐ.എൻ.എല്ലിനുള്ളതാണ്. സ്ഥാനാർത്ഥിയെ സംബന്ധിച്ച് തർക്കം നിലനിൽക്കുകാണ്.
ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന മൂന്നു മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് ഉറച്ച വിശ്വാസമുണ്ട്. മൂന്ന് എം.എൽ.എമാർ കോടികളുടെ വികസന കണക്ക് അവകാശപ്പെട്ട് പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളിൽ എത്തിച്ചു കഴിഞ്ഞു.
ഇതുവരെയും പച്ചക്കോട്ടകളാണ് കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങൾ. മഞ്ചേശ്വരത്ത് ആദ്യകാലത്തും പിന്നീട് 2006 ലും ചുവന്നെങ്കിലും അതിനുശേഷം ഇടതുമുന്നണിക്ക് പിടികൊടുത്തിട്ടില്ല. മുസ്ലിംലീഗിന് സ്വാധീനമുള്ള രണ്ടു മണ്ഡലങ്ങളാണിവ.
തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ പരിക്കില്ലാതെ കാസർകോട് ജില്ലയിൽ ഇടത് മുന്നണി രക്ഷപ്പെട്ടിരുന്നു. യു.ഡി.എഫ് തരംഗമുണ്ടായിട്ടും കാസർകോട് ജില്ലാ പഞ്ചായത്തിലും രണ്ടു നഗരസഭകളിലും ഭരണം നിലനിർത്താൻ കഴിഞ്ഞത് ഇടതിന് വലിയ നേട്ടമായി. യു.ഡി.എഫിൽ നിന്ന് മഞ്ചേശ്വരം പിടിക്കാൻ ബി.ജെ.പി ഒരുക്കുന്ന തന്ത്രങ്ങൾ തന്നെയാണ് ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാവുക. സീറ്റ് മോഹികളുടെ പാളയത്തിലെ പടയാണ് കോൺഗ്രസിന് വെല്ലുവിളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |