
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി കാസർകോട് ജില്ലയിൽ ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റുമായ അർജുൻ പാണ്ഡ്യൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഇന്നലെ വൈകുന്നേരം ആറ് മുതൽ 10ന് രാവിലെ ആറ് വരെ നിലവിലുണ്ടാകും.
സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് വേളയിൽ ക്രമസമാധാന നില നിലനിർത്തുന്നതിനുമായാണ് കർശന നടപടി. ഈ കാലയളവിൽ നിയമവിരുദ്ധമായ സംഘം ചേരലുകൾക്കോ പൊതുയോഗങ്ങൾക്കോ പ്രകടനങ്ങൾക്കോ അനുമതിയുണ്ടായിരിക്കില്ല. മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകരോ പ്രചാരകരോ വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുൻപുള്ള 48 മണിക്കൂറിനുള്ളിൽ മണ്ഡലത്തിൽ തുടരാൻ പാടില്ല. കൂടാതെ ലൗഡ്സ്പീക്കറുകൾ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്.
പോളിംഗ് സ്റ്റേഷനുകൾക്കുള്ളിൽ നിരീക്ഷകർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ഒഴികെ മറ്റാർക്കും മൊബൈൽ ഫോണുകളോ വയർലെസ് സെറ്റുകളോ ഉപയോഗിക്കാൻ അനുവാദമില്ല. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ ചുറ്റളവിൽ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ബൂത്തുകൾ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ ഈ ഉത്തരവ് പൊതുജനങ്ങളുടെ സാധാരണ ജീവിതത്തെയോ ജോലിയെയോ ബാധിക്കില്ല. വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ, മറ്റ് സ്വകാര്യ ആഘോഷങ്ങൾ എന്നിവയ്ക്കും വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനും നിയന്ത്രണങ്ങൾ ബാധകമല്ല. വോട്ടെടുപ്പിന് മുൻപുള്ള 48 മണിക്കൂറിൽ വീടുകൾ കയറിയുള്ള പ്രചാരണങ്ങൾക്കും തടസ്സമുണ്ടാകില്ല.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 206 പ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
എക്സിറ്റ് പോളുകൾക്ക് വിലക്ക്
നിശ്ചിത സമയ പരിധിയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരുവിധ പ്രചാരണളോ സർവേ ഫലങ്ങളോ പ്രദർശിപ്പിക്കാൻ പാടുള്ളതല്ലെന്ന് എം.സി.സി നോഡൽ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ കെ.വി ശ്രുതി അറിയിച്ചു. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126എ പ്രകാരം, വോട്ടെടുപ്പ് ആരംഭിച്ച് എല്ലാ സ്ഥലങ്ങളിലും പോളിംഗ് അവസാനിക്കുന്നതിന് അര മണിക്കൂർ മുൻപ് വരെ എക്സിറ്റ് പോളുകൾ നടത്തുന്നതോ അതിന്റെ ഫലങ്ങൾ അച്ചടിദൃശ്യസാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതോ ശിക്ഷാർഹമായ കുറ്റമാണ്. തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യവും നിഷ്പക്ഷവുമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |