കൊല്ലം: നികുതി കല്ലുകടിയായിട്ടും രണ്ടാം ബഡ്‌ജറ്റിലും സ്വന്തം ജില്ലയ്ക്ക് കൈനിറയെ നൽകി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കൊല്ലത്തിന്റെ വ്യാപാര വാണീജ്യ ചരിത്രം വിശദീകരിക്കുന്ന മ്യൂസിയവും സമുദ്ര വിജ്ഞാന കേന്ദ്രമായ ഓഷ്യനേറിയവും കൊല്ലത്ത് സ്ഥാപിക്കും.
കോടതി സമുച്ചയം, ഒ.എൻ.വി സ്മാരകം, പെറ്റ് ഫുഡ് ഫാക്ടറി, പീരങ്കി മൈതാനത്ത് കല്ലുമാല സ്ക്വയർ, കശുഅണ്ടി മേഖലയുടെ പുനരുജ്ജീവന പദ്ധതി, തുറമുഖ അടിസ്ഥാന വികസനം തുടങ്ങി കൊല്ലത്തിന്റെ മനസറിഞ്ഞ നിരവധി പദ്ധതികൾ ബഡ്‌ജറ്റിൽ ഇടംനേടി.
രൂപരേഖ തയ്യാറായിവരുന്ന കൊല്ലം കോടതി സമുച്ചയത്തിന് 150 കോടി രൂപ നീക്കിവച്ചു. ടൂറിസം രംഗത്ത് വലിയ സാദ്ധ്യതകൾ തുറക്കുന്ന ഓഷ്യനേറിയം, മ്യൂസിയം പദ്ധതികൾക്കായി 10 കോടി രൂപ വകയിരുത്തി. പൊതു- സ്വകാര്യപങ്കാളിത്തത്തോടെ തങ്കശേരിയിലാവും സ്ഥാപിക്കുക.
ചൈനീസ്, അറബ്, പോർട്ടുഗീസ്, ഡച്ച്, ബ്രിട്ടീഷ് വ്യാപാരികളുമായി കൊല്ലത്തിന്റെ ബന്ധം മ്യൂസിയത്തിലൂടെ അനാവരണം ചെയ്യും. ഒ.എൻ.വി കുറുപ്പ് സ്മാരകത്തിന് 50 ലക്ഷം രൂപ ചെലവിടും. ടൂറിസം ഇടനാഴികളുടെ വികസനത്തിന് 50 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. പീരങ്കി മൈതാനിയിൽ നിർമ്മിക്കുന കല്ലുമാല സ്ക്വയറിന് 5 കോടി രൂപയും.
പ്രതിസന്ധി നേരിടുന്ന കശുഅണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് 30 കോടി രൂപയും ബഡ്‌ജറ്റിലുണ്ട്. കൊല്ലത്തും കാസർകോട്ടും പെറ്റ് ഫുഡ് ഫാക്ടറി സ്ഥാപിക്കുന്നതിന് 4 കോടി രൂപ നീക്കിവച്ചു. അഴീക്കൽ, ബേപ്പൂർ, വിഴിഞ്ഞം ഉൾപ്പെടെ തുറമുഖ അടിസ്ഥാന സൗകര്യവികസനത്തിന് 40.50 കോടി രൂപ ബഡ്‌ജറ്റിലുണ്ട്.
സംസ്ഥാന ചേംബറിലും ഇടംപിടിച്ചു
സംസ്ഥാനത്തെ ജില്ലാ കളക്ടറേറ്റുകൾ നവീകരിക്കുന്ന പദ്ധതിയിൽ കൊല്ലവും ഇടം പിടിച്ചു. മന്ത്രിമാരുടെ അവലോകനത്തിനും പൊതുജനങ്ങളുമായുള്ള ആശയ വിനിമയത്തിനും സംസ്ഥാന ചേംബറുകൾ കളക്ടറേറ്റുകളിൽ സ്ഥാപിക്കും. ആധുനിക ഓഡിയോ, വീഡിയോ, ഐ.ടി സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് ഓഫീസാണ് സജ്ജമാവുക. കേരളത്തിലെ ആറ് കോർപ്പറേഷനുകളുടെ നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതിയും കൊല്ലത്തിന് പ്രയോജനകരമാവും. നഗര പുനരുജ്ജീവനവും സൗന്ദര്യവത്കരണവും ലക്ഷ്യമിടുന്ന പദ്ധതിക്ക് സംസ്ഥാനത്താകെ 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഓഷ്യനേറിയത്തിൽ വിസ്മയ കാഴ്ചകൾ
സമുദ്ര ഗവേഷണ കേന്ദ്രം, ഫിഷറീസ് പഠനകേന്ദ്രം
വംശനാശം വന്ന കടൽജീവികളുടെ നിർമ്മിത ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനവും പ്രജനനവും ഉത്പാദനവും
അപൂർവ ഇനം കടൽ മത്സ്യങ്ങളുടെ ശേഖരണം, ഉത്പാദനം, വിപണനം
ആയിരത്തോളം കടൽ ജീവികളുടെ സമ്പാദനവും പ്രദർശനവും
ഇരുന്നൂറോളം സുതാര്യ ടാങ്കുകളിൽ കടൽ ജല ശേഖരണം
കടൽ സസ്യങ്ങളുടെയും ആഴക്കടൽ മത്സ്യങ്ങളുടെയും കടൽ അലങ്കാര മത്സ്യങ്ങളുടെയും പ്രദർശനം
വാട്ടർ ടണൽ സഞ്ചാരം
കടൽ ഡൈവിംഗും ആഴക്കടൽ ദർശനവും പഠനവും
വാട്ടർ തീം പാർക്ക്
കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊല്ലം, അഷ്ടമുടി, ബേപ്പൂർ, ബേക്കൽ, മൂന്നാർ തുടങ്ങിയ ഡെസ്റ്റിനേഷനുകൾ എക്സ്പീരിയൻഷ്യൽ വിനോദ സഞ്ചാരമായി മാറ്റി ലോകോത്തര ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതി കൊല്ലത്തെ ടൂറിസം രംഗത്ത് വലിയ നേട്ടമാകും.
കെ.എൻ.ബാലഗോപാൽ
ധനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |