കൊല്ലം: മങ്ങാട് അടിപ്പാത വേണമെന്ന ആവശ്യം അവഗണിച്ച് പ്രദേശത്ത് ആറ് വരിപ്പാതയുടെ നിർമ്മാണം തുടങ്ങി. അടിപ്പാത ഉണ്ടാകില്ലെന്ന ആശങ്ക കൂടുതൽ സ്ഥിരീകരിച്ച് ആറ് വരിപ്പാതയേയും വശങ്ങളിലുള്ള സർവീസ് റോഡിനെയും വേർതിരിച്ചുകൊണ്ടുള്ള ടോ വാളിന്റെ നിർമ്മാണം രണ്ട് കിലോ മീറ്ററോളം പിന്നിട്ടു.
അടിപ്പാത ഉള്ള ജംഗ്ഷനുകളിൽ ടോ വാൾ ഉണ്ടാകില്ല. ഇരുദിശയിലും കുറഞ്ഞത് അഞ്ഞൂറ് മീറ്റർ അകലെ നിന്നെങ്കിലും റീ ഇൻഫോഴ്സ്‌മെന്റ് വാൾ നിർമ്മിച്ച് മണ്ണിട്ട് ഉയർത്തിയാണ് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കുന്നത്. ദേശീയപാത നിർമ്മാണത്തിന്റെ നടപടികൾ തുടങ്ങിയപ്പോൾ തന്നെ മങ്ങാട് അടിപ്പാത വേണമെന്ന ആവശ്യം പ്രദേശവാസികൾ കൂട്ടായി ഉയർത്തിയതാണ്. മങ്ങാട് നിന്ന് രണ്ട് കിലോ മീറ്റർ കഴിയുമ്പോൾ കടവൂർ പാലമാണ്. പാലത്തിന് സമീപത്ത് വച്ച് സർവീസ് റോഡ് അവസാനിക്കുന്നതിനാൽ ആ ഭാഗത്ത് വച്ച് ആറുവരിപ്പാത മറികടക്കാനാകില്ല. മറുവശത്ത് മൂന്ന് കിലോ മീറ്റർ പിന്നിട്ട് കല്ലുംതാഴം ജംഗ്ഷനിലാണ് ഫ്ലൈ ഓവറുള്ളത്.
ക്ഷേത്രാചാരങ്ങളെയും ബാധിക്കും
ആറുവരിപ്പാത നിർമ്മാണത്തിൽ പ്രധാനപ്പെട്ട ജംഗ്ഷനുകളിലെല്ലാം അടിപ്പാതയുണ്ട്. നിരവധി സ്കൂളുകൾ, ക്ഷേത്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രം, മൃഗാശുപത്രി, സഹകരണ ബാങ്ക് തുടങ്ങിയവയുള്ള പ്രദേശമാണ് മങ്ങാട്. മങ്ങാട്ടെ ശ്രീകുമാരപുരം ക്ഷേത്രത്തിലെയും ശ്രീശങ്കരനാരായണ മൂർത്തീ ക്ഷേത്രത്തിലെയും ആചാരങ്ങൾ മങ്ങാടിന്റെ ഇരുവശങ്ങളുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. ഈ ക്ഷേത്രങ്ങളിലെ ആറാട്ടിനും പള്ളിവേട്ടയ്ക്കുമടക്കം പോകുന്നത് ആറുവരിപ്പാതയ്ക്ക് അപ്പുറമാണ്. ആറുവരിപ്പാത നിർമ്മിച്ച് പ്രദേശത്തെ രണ്ടായി കെട്ടിമറയ്ക്കുന്നതോടെ ക്ഷേത്രത്തിലെ ആചാരങ്ങൾക്കും കടുത്ത ബുദ്ധിമുട്ട് നേരിടും.
മങ്ങാടിനെ മാത്രം അവഗണിച്ചു
ആദ്യഘട്ട രൂപരേഖയിൽ ഒഴിവാക്കിയതിന് പുറമേ പിന്നീട് ജനകീയ പ്രതിഷേധം ഉയർന്നിട്ടും മങ്ങാടിനെ ദേശീയപാത അതോറിറ്റി അവഗണിച്ചിരിക്കുകയാണ്. എൻ.കെ.പ്രേമചന്ദ്രൻ അടക്കമുള്ള ജനപ്രതിനിധികൾ കുരീപ്പുഴയിലും മങ്ങാടും അടിപ്പാത വേണമെന്ന ആവശ്യം ദേശീയപാത അതോറിട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. എന്നാൽ കുരീപ്പുഴയിൽ അടിപ്പാത നിർമ്മിക്കാനുള്ള രൂപരേഖ മാത്രമാണ് നിലവിൽ തയ്യാറാക്കിയിട്ടുള്ളത്.
''മങ്ങാട് പാലത്തിനും ചന്തയ്ക്കും ഇടയിൽ മങ്ങാട് വില്ലേജിന്റെ ഇരുഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന തരത്തിൽ അടിപ്പാത നിർമ്മിക്കണം. ബെെപ്പാസ് മുറിച്ച് കടക്കുന്നത് മൂലം അടിക്കടി മങ്ങാട് ഭാഗത്ത് ബൈക്ക് യാത്രികരും കാൽനടക്കാരും അപകടത്തിൽ പെടുകയാണ്. അടിപ്പാത നിർമ്മിക്കാൻ നാഷണൽ ഹൈവേ അതോറിട്ടി തയ്യാറാകണം. ഇതിനായി നാട്ടുകാരെ അണിനിരത്തി സമര പരിപാടികൾ ആരംഭിക്കും.
ജെ. നൗഫൽ
സി.പി.ഐ മങ്ങാട് ലോക്കൽ സെക്രട്ടറി
''മങ്ങാട് പ്രദേശത്തെ രണ്ടായി വിഭജിക്കുന്ന രീതിയിലുള്ള ബെെപാസ് നിർമ്മാണ പ്രവർത്തനം നടത്തുന്ന നാഷണൽ ഹൈവേ അതോറിട്ടിയുടെ തെറ്റായ സമീപനം എത്രയുംവേഗം തിരുത്തി മങ്ങാട് കമ്പോളത്തിന് സമീപം അടിപ്പാത നിർമ്മിക്കണം. മങ്ങാടിന്റെ ഒരു ഭാഗത്തെ ജനതയെ ഒരു തുരുത്ത് പോലെ ഒറ്റപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ നിർമ്മാണ പ്രവർത്തനം. ന്യായമായ ഈ ആവശ്യം പരഗണിച്ചില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകും.
സി.ബാബു
സി.പി.എം മങ്ങാട് ലോക്കൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |