കൊല്ലം: ജനുവരി മാസത്തെ വേതനം ഫെബ്രുവരി പകുതിയായിട്ടും കിട്ടാതെ റേഷൻ വ്യാപാരികൾ നട്ടംതിരിയുമ്പോൾ ഈ മാസം വിതരണം ചെയ്യാനുള്ള റേഷൻ അരിയുടെ തുക മുൻകൂറായി അടയ്ക്കണമെന്ന് ഉത്തരവിറക്കി കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസർ. ഫെബ്രുവരി മാസം വിതരണം ചെയ്യുവാനുള്ള റേഷൻ സാധനങ്ങളുടെ പണം മുൻകൂറായി അടച്ചെങ്കിൽ മാത്രമേ റേഷൻ സാധനങ്ങൾ ഇറക്കി കൊടുക്കുകയുള്ളു എന്നും ഉത്തരവിൽ പറയുന്നു. റേഷൻ വ്യാപാരികളുടെ ഡിസംബർ മാസത്തെ വേതനം ഫെബ്രുവരിലാണ് ലഭിച്ചത്. ജനുവരിയിലെ വേതനം കുടിശികയാണ്. വേതനം പരിഷ്കരിക്കണമെന്നും മുടക്കം കൂടാതെ നൽകണമെന്നും ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കെ.ആർ.ഇ.എഫ് നിവേദനവും നൽകിയിരുന്നു.
മുൻഗണനാ വിഭാഗങ്ങൾക്ക് നേരത്തെ രണ്ട് രൂപ നിരക്കിൽ ലഭിച്ചു വന്നിരുന്ന റേഷൻ വിഹിതം പൂർണമായും സൗജന്യമായതോടെ കടകളിൽ വിറ്റ് വരവും ഇല്ലാതായി. ഈ സാഹചര്യത്തിൽ പണം മുൻകൂറായി അടക്കാൻ ആരെയും നിർബന്ധിക്കില്ലെന്നും അതത് മാസത്തെ റേഷൻ സാധനങ്ങളുടെ വില മാസാവസാന ദിവസത്തിനകം അടച്ചാൽ മതി എന്ന ധാരണ നിലനിൽക്കെയാണ് കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസർ ഇങ്ങനെ ഒരു ഉത്തരവിറക്കിയത്.
കേരളത്തിലൊരിടത്തും ഇറക്കാത്ത ഒരു ഉത്തരവ് കുന്നത്തൂരിൽ ഇറക്കിയതിന് പിന്നിൽ റേഷൻ വ്യാപാരികൾക്കിടയിൽ സർക്കാരിനെതിരായി പ്രതിഷേധം ഉയർത്തി കൊണ്ടുവരാനുള്ള ബോധപൂർവ ശ്രമമാണെന്നും ഇതിന് പിന്നിൽ ചില ഉദ്യോഗസ്ഥരാണെന്നും റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ പ്രസിഡന്റ് അഡ്വ.ആർ.സജിലാൽ, സെക്രട്ടറി ടി.സജീവ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |