കൊല്ലം: ഇന്ധനം നിറയ്ക്കാനായി കൊല്ലം പോർട്ടിൽ വിദേശ ബാർജും ടഗും എത്തി. സിംഗപ്പൂർ രജിസ്ട്രേഷനിലുള്ള എസ്.ജി വിക്ടറി എന്ന ടഗും തുവാലു രജിസ്ട്രേഷനിലുള്ള ഒളിമ്പിക് സെബേക്കു എന്ന ബാർജുമാണ് കൊല്ലം പോർട്ടിൽ ബർത്ത് ചെയ്തത്.
മാലിദ്വീപിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നേരത്തെ തൂത്തുക്കുടിയിൽ നിന്ന് പാറ കൊണ്ടുപോയിരുന്നു. അതിൽ ബാക്കി വന്നതുമായി മാലി തുറമുഖത്ത് നിന്ന് തൂത്തുക്കുടിയിലേക്ക് പോവുകയായിരുന്നു ബാർജും ടഗും. ശക്തമായ കാറ്റിൽ മുന്നോട്ട് നീങ്ങാൻ ഇന്ധനം കൂടുതൽ വേണ്ടി വന്നു. ഇതോടെ രണ്ട് യാനങ്ങളിലും സ്റ്റോക്കുള്ള ഇന്ധനം ഉപയോഗിച്ച് തൂത്തുക്കുടിയിൽ എത്താനാകാത്ത സ്ഥിതിയായി. അങ്ങനെ ഞായറാഴ്ച ബാർജ് അധികൃതർ കൊല്ലം ആസ്ഥാനമായ പാക്സ് ഷിപ്പിംഗ് ഏജൻസിയെ ബന്ധപ്പെട്ടു. കൊല്ലം പോർട്ടിൽ എമിഗ്രേഷൻ സൗകര്യം ഇല്ലാത്തതിനാൽ പാക്സ് ഷിപ്പിംഗ് കമ്പിനി എമിഗ്രേഷൻ, കസ്റ്റംസ് അധികൃതരെ ബന്ധപ്പെട്ട് പ്രത്യേക അനുമതി വാങ്ങി. ഇന്നലെ രാവിലെ ഒൻപതോടെ കൊല്ലം പോർട്ടിൽ നിന്ന് ടഗ് പുറപ്പെട്ട് വിദേശ ടഗിനെയും ബാർജിനെയും കെട്ടിവലിച്ച് കൊല്ലം പോർട്ടിൽ ബർത്ത് ചെയ്യിപ്പിക്കുകയായിരുന്നു. പോർട്ട് ഓഫീസർ ഹരി അച്യുതവാര്യരുടെ നേതൃത്വത്തിലായിരുന്നു ബർത്തിംഗ്.
മൂന്ന് ദിവസത്തിനുള്ളിൽ പുറപ്പെടും
കൊച്ചിയിൽ നിന്ന് ഇന്ധനം എത്തിച്ച് നിറച്ച ശേഷം മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് യാനങ്ങളും തൂത്തുക്കുടിയിലേക്ക് പുറപ്പെടും. ബാർജിൽ ജീവനക്കാരില്ല. ടഗിൽ ഇന്തോനേഷ്യക്കാരായ 11 ജീവനക്കാരുണ്ട്. കൊല്ലം പോർട്ടിൽ എമിഗ്രേഷൻ സൗകര്യം ഇല്ലാത്തതിനാൽ ഇവർക്ക് പുറത്തിറങ്ങാനാകില്ല. ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഇവർക്ക് ടഗിനുള്ളിൽ തന്നെയുണ്ട്.
യാനങ്ങൾ കൊല്ലം പോർട്ടിൽ അടുപ്പിക്കാൻ തിരുവനന്തപുരം എ.എഫ്.ആർ.ആർ.ഒ ഓഫീസും കസ്റ്റംസ് അസി. കമ്മിഷണർ ഓഫീസും കൊല്ലം പോർട്ട് അധികൃതരും വലിയ പിന്തുണ നൽകി.
ജോർജ് സേവ്യർ, എം.ഡി
പാക്സ് ഷിപ്പിംഗ് ഏജൻസി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |