പൊതുവിതരണ ഉദ്യോഗസ്ഥരെത്തി പൂട്ടിച്ചു
കൊല്ലം: വൻ ദുരന്തം സൃഷ്ടിച്ചേക്കാവുന്ന തരത്തിൽ കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയം കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഗ്യാസ് നിറയ്ക്കൽ കേന്ദ്രം പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരെത്തി പൂട്ടിച്ചു.
പാചകവാതകം ഗാർഹിക സിലിണ്ടറുകളിൽ നിന്ന് വാണിജ്യ സിലിണ്ടറുകളിലേക്ക് നിറയ്ക്കലാണ് സുരക്ഷ ക്രമീകരണങ്ങളില്ലാതെ ഇവിടെ നടത്തിയിരുന്നത്. ജില്ലാ സപ്ലൈ ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. രാവിലെ ആറോടെ എത്തുമ്പോൾ നിരവധി ഗാർഹിക, വാണിജ്യ സിലിണ്ടറുകൾ ട്യൂബ് വഴി ബന്ധിപ്പിച്ച് പാചക വാതകം മാറ്റി നിറച്ചുകൊണ്ടിരിക്കുകയായിരുന്നു. തൊട്ടടുത്തായി പൊട്ടിത്തെറി സൃഷ്ടിച്ചേക്കാവുന്ന തരത്തിൽ ഗ്യാസ് അടുപ്പിൽ വെള്ളം തിളപ്പിച്ച ശേഷം അതിൽ ഗാർഹിക സിലിണ്ടർ ഇറക്കിവച്ചിരുന്നു. മാറ്റി നിറയ്ക്കാനായി ഉള്ളിലെ മർദ്ദത്തിൽ മാറ്റം വരുത്താനായാണ് സിലിണ്ടർ വെള്ളത്തിലിട്ട് ചൂടാക്കുന്നത്. ചൂടായ ഗാർഹിക സിലിണ്ടർ കാലി വാണിജ്യ സിലിണ്ടറിലേക്ക് ട്യൂബ് വഴി ബന്ധിപ്പിക്കുമ്പോൾ പെട്ടെന്ന് പാചകവാതകം ഒഴിഞ്ഞതിലേക്ക് പ്രവഹിക്കും.
ക്രമക്കേട് കണ്ടെത്തിയ കടയുടമയ്ക്ക് നേരത്തെ മറ്റൊരു ഏജൻസി 300 സിലിണ്ടറുകൾ വിതരണം ചെയ്യാനുള്ള സബ് ഏജൻസി നൽകിയിരുന്നു. ഇപ്പോൾ അത് 50ൽ താഴെയായി കുറഞ്ഞു. ഈ സബ് ഏജൻസി ഉപയോഗിച്ച് സിലിണ്ടറുകൾ സംഭരിച്ചാണ് അനധികൃത നിറയ്ക്കൽ നടത്തിയിരുന്നത്. ഇവിടെ നിന്ന് പിടിച്ചെടുത്ത 27 ഓളം സിലിണ്ടറുകൾ മറ്റൊരു ഏജൻസിയുടെ ഗോഡൗണിലേക്ക് മാറ്രി. താലൂക്ക് സപ്ലൈ ഓഫീസർ ജി.എസ്. ഗോപകുമാർ റേഷനിംഗ് ഇൻസ്പെക്ടർമാരായ യു. ഉല്ലാസ്, ബിന്ദു, പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വിലയിലെ അന്തരം
മുതലെടുത്ത് തട്ടിപ്പ്
ഗാർഹിക സിലിണ്ടറിന് 1110 രൂപയാണ് വില. എന്നാൽ വാണിജ്യ സിലിണ്ടറിന് 2124 രൂപയ്ക്ക് മുകളിലാണ്. വിലയിലെ അന്തരം മുതലെടുത്തുള്ള തട്ടിപ്പാണ് നടന്നിരുന്നത്. ഒരു ഗാർഹിക സിലിണ്ടറിൽ നിന്ന് പൂർണമായും മാറ്റിയാലും വാണിജ്യ സിലിണ്ടർ നിറയില്ല. പക്ഷെ ആയിരം രൂപ ലാഭം കിട്ടും. വാണിജ്യ സിലിണ്ടറുകൾ ലഭിക്കാൻ പ്രയാസമാണ്. അതുകൊണ്ട് തന്നെ ഹോട്ടലുകളിൽ അടക്കം വാണിജ്യ സിലിണ്ടർ എത്തുമ്പോൾ പലരും തൂക്കി നോക്കാറില്ല. ഈ സ്ഥിതി മുതലെടുത്തായിരുന്നു തട്ടിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |