കരുനാഗപ്പള്ളി: നഗരസഭ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിന് തീ പിടിച്ചു. നഗരസഭയുടെ പരിധിയിൽ വരുന്ന 19-ം ഡിവിഷനിലെ കേശവപുരം ശ്മശാനത്തിലെ പ്ലാസ്റ്റിക് ഗോഡൗണിനാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് തീ ആളിപ്പടരുന്നത് ശുചീകരണ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരം നഗരസഭയിൽ അറിയിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് ചെറിയ ഫയർ എൻജിൻ സ്ഥലത്തെത്തി. തീ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതെ സംരക്ഷിച്ചു. തുടർന്ന് കരുനാഗപ്പള്ളി, ചവറ,ശാസ്താംകോട്ട ഫയർ സ്റ്റേഷനുകളിൽ നിന്നായി മൂന്ന് ഫയർ എൻജിനുകൾ കൂടി വന്ന് തീ അണയ്ക്കാൻ തുടങ്ങി. 25 ഓളം അഗ്നി ശമന സേനാ അംഗങ്ങൾ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. കരുനാഗപ്പള്ളി നഗരസഭയിലെ ടാങ്കർ ലോറികളിൽ ഫയർഫോഴ്സിന് ആവശ്യമായ വെള്ളം എത്തിച്ച് കൊണ്ടിരുന്നു. ഉച്ചക്ക് 12 മണിയോടെ തീ നിയന്ത്രണ വിധേയമായി. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് പ്ലാസ്റ്റിക് കൂനകൾ ഇളക്കി മറിച്ച് വെള്ളം ഒഴിച്ച് തീ പൂർണമായും കെടുത്തി. വൈദ്യുതി ഭവൻ ജീവനക്കാരെത്തി ലൈൻ വിച്ഛേദിച്ചതിനാൽ ദുരന്തം ഒഴിവായി. ശ്മശാനത്തിന്റെ 2 കിലോമീറ്റർ ചുറ്രളവിൽ കനത്ത പുക അനുഭവപ്പെട്ടു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, സെക്രട്ടറി ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും റവന്യു ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. കരുനാഗപ്പള്ളി നഗരസഭയിലെ 35 ഡിവിഷനുകളിൽ നിന്നും ടൗണിലെ കടകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ സംഭരിക്കുന്നത്. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |