കുന്നത്തൂർ: കൊല്ലം ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് പുതുപ്പറമ്പിൽ ഹൗസിൽ രേഷ്മയെ (29) ആലപ്പുഴ പുന്നപ്രയിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അജിത്തിനും വീട്ടുകാർക്കുമെതിരെ ആരോപണവുമായി രേഷ്മയുടെ കുടുംബം.
2018 ഏപ്രിലിലായിരുന്നു വിവാഹം. പുന്നപ്ര അറവുകാട് ക്ഷേത്രത്തിന് സമീപമുള്ള ഭർത്തൃവീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രേഷ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം നിരവധി തവണ മകളെയും മരുമകനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് രേഷ്മയുടെ പിതാവ് പ്രകാശൻ പറയുന്നു. രേഷ്മയുടെ മകന് സുഖമില്ലെന്നും വേഗം അറവുകാട് എത്തണമെന്നും കോതമംഗലത്തുള്ള ബന്ധു അറിയിച്ചതനുസരിച്ചാണ് അജിത്തിന്റെ വീട്ടിൽ എത്തിയത്. എന്നാൽ മകളുടെ ചേതനയറ്റ ശരീരം നിലത്തു കിടക്കുന്നതാണ് കണ്ടത്. ഈ സമയം ഭർത്താവ് ഉൾപ്പെടെ ബന്ധുക്കളാരും അവിടെ ഉണ്ടായിരുന്നില്ല.
തുടർന്ന് ആലപ്പുഴ എസ്.പിയും തഹസീൽദാരും എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ മെഡി. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ശൂരനാട്ടെ വീട്ടിലെത്തിച്ചപ്പോൾ അന്ത്യകർമ്മങ്ങളിൽ പോലും ഭർത്താവും കുടുംബവും പങ്കെടുത്തില്ല. അന്ത്യകർമ്മങ്ങൾക്ക് മകനെ വിട്ടുനൽകാൻ ഭർതൃവീട്ടുകാർ ആദ്യം തയ്യാറായിരുന്നില്ല. പൊലീസുമായി ധാരണയുണ്ടാക്കിയ ശേഷമാണ് കുട്ടിയെ എത്തിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
ബന്ധം വേർപെടുത്താൻ നിർബന്ധിച്ചു
ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങൾ തെളിവുസഹിതം പലതവണ രേഷ്മ പിടികൂടിയിരുന്നു എന്ന് വീട്ടുകാർ ആരോപിക്കുന്നു.മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായ രേഷ്മയ്ക്ക് വേണ്ടത്ര ഭക്ഷണം പോലും നൽകിയിരുന്നില്ല. വിവാഹ ബന്ധം വേർപ്പെടുത്തി പോകണമെന്നും അല്ലാത്തപക്ഷം നായയെ പോലെ കഴിയേണ്ടി വരുമെന്നും ഭർത്താവ് ഭീഷണി മുഴക്കുമായിരുന്നു. എന്തു സംഭവിച്ചാലും ആത്മഹത്യ ചെയ്യില്ലെന്ന് മകൾ പറഞ്ഞിട്ടുണ്ടെന്നും ഇതിനാലാണ് ദൂരുഹത ആരോപിക്കുന്നതെന്നും പിതാവ് വ്യക്തമാക്കി.
'സന്തോഷത്തോടെ ജീവിക്കാൻ സമ്മതിക്കുന്നില്ല'
മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ഭർത്തൃവീട്ടിൽ താൻ നേരിടുന്ന അവഗണനയും ദുരിതങ്ങളും രേഷ്മ പിതാവിനോട് ഫോണിലൂടെ സംസാരിച്ചിരുന്നു. കൂടാതെ അടുത്തിടെ വീട്ടിൽ എത്തിയപ്പോൾ സഹോദരിയുടെ നോട്ട് ബുക്കിൽ താൻ നേരിട്ട പീഡനങ്ങൾ എഴുതുകയും ചെയ്തിരുന്നു.
'സന്തോഷത്തോടെ ജീവിക്കാനൊന്നും ഇവര് സമ്മതിക്കില്ല. എന്നെ വേണ്ടാത്ത ഒരാളോട് ഞാനെന്തിനാ കെഞ്ചിക്കെഞ്ചി നിൽക്കുന്നത്? എന്റെ സ്വന്തം കാലിൽ നിൽക്കാൻ ഞാൻ പ്രാപ്തയാണ്. കുഞ്ഞിനെ വളർത്താൻ എനിക്ക് പറ്റും. ആണ് ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ത്രീക്ക് ജീവിക്കാൻ പറ്റൂ എന്നുണ്ടോ? ഞാൻ എങ്ങോട്ടെങ്കിലും മാറിത്താമസിച്ച് ആ ജോലിയും കൊണ്ട് കുട്ടിയെ നോക്കിക്കോളാം.1000 രൂപ കൊടുത്താൽ അയാൾക്ക് ഇഷ്ടംപോലെ പേരെ കിട്ടുമെന്നാണ് പറയുന്നത്. അയാളും അയാളുടെ കുടുംബവും പറയുന്നത് ഞാനാണ് പ്രശ്നമെന്നാ, ഞാനാണ് പിഴയെന്ന്. എനിക്കിനി സഹിക്കാൻ വയ്യ. അയാൾ മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ ഞാനെന്ത് ചെയ്യാനാ. അയാൾ മാറിയിട്ടില്ല. ആഹാരം കഴിക്കുന്നതിനുവരെ കണക്കല്ലേ ഇവിടെ. അയാളുടെ അച്ഛൻ എന്റെ മുഖത്ത് നോക്കി പറഞ്ഞതാ, അയാളുടെ ചെലവിലാ ഞാൻ നിൽക്കുന്നതെന്ന്... മടുത്തു. ഇയാൾ സ്വർണമെല്ലാം എടുത്ത് തരുമ്പോൾ നിങ്ങളുടെ ബാദ്ധ്യതകളെല്ലാം തീർത്ത് മിച്ചമുണ്ടെങ്കിൽ അതുകൊണ്ട് ഞാൻ ജീവിച്ചോളാം'- രേഷ്മ കുറിച്ചു.
രണ്ട് ലക്ഷം രൂപയും 25 പവനും
വിവാഹ സമ്മാനമായി രണ്ട് ലക്ഷം രൂപയും 25 പവനുമാണ് നൽകിയത്. സ്വർണത്തെച്ചൊല്ലി പലതവണ വഴക്കുണ്ടായി. വിവാഹം കഴിഞ്ഞ് 18 -ാം ദിവസം സ്വർണം പണയം വച്ചു. 28 ദിവസം പോലും 6 പവന്റെ താലി തികച്ച് ഇട്ടിട്ടില്ല. ഭർത്താവിന് തന്നെയും മകനെയും ഇഷ്ടമല്ല. ഒരു കാരണവശാലും മകനെ അജിത്തിന്റെ വീട്ടുകാർക്ക് നൽകരുതെന്നും രേഷ്മയുടെ കുറിപ്പിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |