
ആലുവ: ഒമ്പത് വർഷത്തിനിടെ അൻവർ സാദത്ത് എം.എൽ.എ 'അമ്മക്കിളിക്കൂട്' പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കിയത് 60 ഭവനങ്ങളാണ്. സ്വന്തം സ്ഥലമുണ്ടായിട്ടും വീട് നിർമ്മിക്കാൻ കഴിയാത്ത വിധവകൾക്കായി നടപ്പാക്കിയ പദ്ധതിയാണ് 'അമ്മക്കിളിക്കൂട്' ഭവന പദ്ധതി.
പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവമുണ്ടായതിനെ തുടർന്നാണ് അൻവർ സാദത്ത് എം.എൽ.എ 'അമ്മക്കിളിക്കൂട്' പദ്ധതി ആവിഷ്കരിച്ചത്. സ്പോൺസർമാരെ എം.എൽ.എ തന്നെ നേരിട്ട് കണ്ടെത്തിയാണ് 60 ഭവനങ്ങൾ പൂർത്തിയാക്കിയത്. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളുമെല്ലാം പദ്ധതിയുടെ ഭാഗമായി. ഒരു എം.എൽ.എ നേരിട്ട് 60 വീടുകൾ നിർമ്മിച്ചുനൽകുന്നത് സംസ്ഥാനത്ത് തന്നെ അപൂർവമാണ്. കേരളത്തിൽ വിധവകളായ അമ്മമാർക്കായി ആരംഭിച്ച ആദ്യഭവന പദ്ധതി എന്ന പ്രത്യേകതയുമുണ്ട്.
2017ൽ നെടുമ്പാശേരി പഞ്ചായത്തിൽ ആദ്യ വീടിന് തറക്കല്ലിട്ടത് സിനിമാതാരം ജയറാം ആയിരുന്നു. പിന്നീട് മമ്മൂട്ടി, ദിലീപ്, കല്യാണി പ്രിയർദർശൻ, ഹരിശ്രീ അശോകൻ, അന്തരിച്ച കലാഭവൻ നവാസ് ഉൾപ്പെടെ നിരവധി പ്രമുഖർ അമ്മക്കിളിക്കൂടിന്റെ ഭാഗമായി. 510 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ടു മുറിയും ഹാളും അടുക്കളയും സിറ്റൗട്ടും ഉൾപ്പെടെയുള്ള വീടുകളാണ് നിർമ്മിച്ച് നൽകുന്നത്. പദ്ധതി ആരംഭിച്ചപ്പോൾ അഞ്ച് ലക്ഷമാണ് ഒരു വീടിന് ചെലവായതെങ്കിലും ഇപ്പോൾ 7.75 ലക്ഷം രൂപ വേണ്ടിവരും. പദ്ധതി തുടരുമെന്നും സ്വന്തമായി സ്ഥലമുണ്ടായിട്ടും സുരക്ഷിത ഭവനമില്ലാതെ ബുദ്ധിമുട്ടുന്ന ആലുവ മണ്ഡലത്തിലെ എല്ലാ വിധവകളായ അമ്മമാർക്കും വീട് നിർമ്മിച്ച് നല്കുമെന്നും അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
60 -ാമത്തെ വീട് ശാന്തയ്ക്ക്
ചൂർണ്ണിക്കര പഞ്ചായത്ത് 11-ാം വാർഡിൽ കുന്നത്തേരി സ്വദേശിനി ശാന്ത ഉണ്ണികൃഷ്ണനാണ് പദ്ധതിപ്രകാരം 60 -ാമത്തെ വീട് നിർമ്മിച്ച് നൽകിയത്. വീടിന്റെ താക്കോൽ കൈമാറ്റം സിനിമാതാരം ആസിഫ് അലി നിർവ്വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് നസീർ ചൂർണ്ണിക്കര, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ ശിവാനന്ദൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീഖ്, മറ്റ് ജനപ്രതിനിധികളായ ഷീല ജോസ്, പി.എം നാദിർഷ, ബാബു പുത്തനങ്ങാടി, രാജി സന്തോഷ്, എം.എം. അക്‌സർ, ജോണി ക്രിസ്റ്റഫർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |