തിരുവല്ല : അക്ഷരശ്ലോകത്തിൽ ജ്യോതികയും കാവ്യകേളിയിൽ പി.എസ്.അഞ്ജനയും ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ തേവര എസ്.എച്ച് കോളേജിലെ മലയാള വിഭാഗം അസി.പ്രൊഫസർ വിഷ്ണുരാജിന് പെരുത്ത സന്തോഷം. ബി.കോം വിദ്യാർത്ഥികളായ ഇരുവരെയും പരിശീലിപ്പിച്ചത് വിഷ്ണുരാജാണ്. ഒരുമാസം നീണ്ട കഠിനപരിശീലനത്തിനാണ് ഫലമുണ്ടായിരിക്കുന്നത്. മൂന്നാംവർഷ വിദ്യാർത്ഥിനിയാണ് അഞ്ജന. ജ്യോതിക രണ്ടാംവർഷവും. കഥാപ്രസംഗം, പദ്യംചൊല്ലൽ എന്നിവയിലെല്ലാം കഴിവുതെളിയിച്ചിട്ടുള്ള അഞ്ജന ആദ്യമായാണ് കാവ്യകേളിയിൽ മത്സരിച്ചത്. ജ്യോതികയുടെ ആദ്യ എം.ജി കലോത്സവമായിരുന്നു ഇത്.
"പരസ്പരം പറഞ്ഞുപറഞ്ഞാണ് പഠിച്ചത്. തെറ്റുകളെല്ലാം വിഷ്ണു സാർ തിരുത്തിത്തന്നിരുന്നു. ഒന്നാംസ്ഥാനം ലഭിച്ചതിൽ അതിയായ സന്തോഷം" - ജ്യോതിക പറഞ്ഞു. കോഴിക്കോട് സ്വദേശിനിയായ ജ്യോതിയുടെ ആദ്യഗുരു മൂത്തമ്മ സുധാമണിയാണ്. സജീവൻ - സുനിത ദമ്പതികളുടെ മകളാണ്.
എറണാകുളം അരയൻകാവ് സ്വദേശിനിയായ പി.എസ്.അഞ്ജന തമിഴ് പദ്യപാരായണത്തിലും ഒന്നാംസ്ഥാനം നേടിയിരുന്നു. സുരേഷ് - സുനിതകുമാരി ദമ്പതികളുടെ മകളാണ്. "കുട്ടികളെ മത്സരത്തിനായി ഒരുക്കാൻ മുന്നിൽ നിന്നുവെന്ന് മാത്രം. അഞ്ജനയുടെയും ജ്യോതിയുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് വിജയങ്ങൾ" - വിഷ്ണുരാജ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |