
തൃശൂർ: രോഗങ്ങൾ കൂട്ടിനെത്തുന്ന 40 വയസിന് ശേഷം എന്താകണം ജീവിതശൈലി, ഉത്തരമാണ് ചാലക്കുടി പോട്ട കോക്കാടൻ വീട്ടിൽ പ്രതീഷ് പോൾസൺ. നാച്വറൽ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ കൊയ്ത പ്രതീഷിന്റെ നേട്ടങ്ങളെല്ലാം നാൽപത് പിന്നിട്ടപ്പോഴാണ്. 'കൊവിഡ് കാലമാണ് ബോഡി ബിൽഡിംഗിലേക്ക് എന്നെയെത്തിച്ചത്.
40 വയസ് കഴിഞ്ഞാൽ ഒന്ന് ഇരിപ്പുറപ്പിക്കണമെന്ന് ചിന്തിക്കുമ്പോഴാണ് പലരെയും അനാരോഗ്യം വേട്ടയാടുക. ഈ സമയം ഞാൻ ജിമ്മിൽ പോയിത്തുടങ്ങി.' ബംഗളൂരുവിൽ ഐ.ടി ജീവനക്കാരനായ പ്രതീഷ് പറയുന്നു. വെറുതെ ജിമ്മിൽ പോയാൽ പോരാ, ഒരു സർട്ടിഫിക്കറ്റ് കൂടി വേണമെന്ന് തോന്നിയപ്പോൾ എഫ്.എസ്.എസ്.എയുടെ സർട്ടിഫിക്കറ്റും നേടി. മത്സരങ്ങളിൽ പങ്കെടുക്കുന്നത് കൂടാതെ കുട്ടികൾക്കും സെലിബ്രിറ്റികൾക്കും ഉൾപ്പെടെ പരിശീലനവും നൽകുന്നു.
ഐ.സി.എൻ ഇന്ത്യ, ഇന്റർനാഷണൽ നാഷണൽ ബോഡി ബിൽഡിംഗ് അസോസിയേഷൻ (ഇൻബ) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയിയാണ് പ്രതീഷ്. 2022ൽ മെൻസ് ഫിസിക്യുവിലും മെൻസ് ഫിറ്റ്‌നസിലും മൂന്നാം സ്ഥാനവും 2024ൽ മിസ്റ്റർ സൗത്ത് ഇന്ത്യയുമായി. 2024ൽ മത്സരങ്ങളിലൊന്നും പങ്കെടുത്തില്ല.
പിന്നീട് 2025ൽ ഐ.സി.എൻ ബംഗളൂരു, ഗോവ ടൂർണമെന്റിലും മെഡലണിഞ്ഞു. 2025ൽ ഇൻബ ദേശീയ തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ 40 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ മൂന്നാമതെത്തി. എവറസ്റ്റ് കീഴടക്കാൻ പരിശീലനം നടത്തുന്ന സുഹറ ചെറുക്കപ്പള്ളി, കൂടാതെ 40 കഴിഞ്ഞ നിരവധി മാരത്തൺ ഓട്ടക്കാർ എന്നിവരെല്ലാം ഇപ്പോൾ പ്രതീഷിന്റെ ശിഷ്യരാണ്. 43 വയസുകാരനായ പ്രതീഷ് 38 വയസുള്ളപ്പോഴാണ് ബോഡി ബിൽഡിംഗിലേക്ക് എത്തിയത്. സൗമ്യയാണ് ഭാര്യ. ഇവ, ഇസ്ര എന്നിവർ മക്കൾ.
മനസിന് ആനന്ദവും സന്തോഷവും കണ്ടെത്താൻ 40കളിൽ എന്തെങ്കിലും ചെയ്യുന്നത് നല്ലതാണ്
പ്രതീഷ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |