വരുന്നു, കൊട്ടാരക്കരയിൽ മറ്റൊരു ജയിൽ!
കൊല്ലം: കൊട്ടാരക്കരയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ സ്പെഷ്യൽ സബ് ജയിൽ നിർമ്മിക്കുന്നു. സംസ്ഥാന ബഡ്ജറ്റിൽ ഇതിന്റെ ആദ്യപടിക്കായി 2 കോടി രൂപയാണ് വകയിരുത്തിയത്. ജയിൽ വകുപ്പിന് അനുവദിച്ച തുകയിൽ നിന്നും ഒരു വിഹിതം കൂടി ഇവിടേക്ക് ലഭിച്ചേക്കും. കൊട്ടാരക്കര ടൗണിൽ നിന്നും മാറി തൃക്കണ്ണമംഗൽ ഇ.ടി.സിയിലാണ് പുതിയ ജയിൽ നിർമ്മിക്കുന്നത്. ഇതിനായി റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ ഭൂമി അനുവദിക്കുന്നതിന്റെ നടപടികൾ പൂർത്തീകരണ ഘട്ടത്തിലാണ്. ഭൂമി അനുവദിച്ചുകിട്ടിയാൽ കെട്ടിട നിർമ്മാണം വേഗത്തിലാകും. നിലവിൽ പുലമൺ ജംഗ്ഷന് സമീപത്തായിട്ടാണ് സബ് ജയിൽ പ്രവർത്തിക്കുന്നത്.
പരിമിതികൾ മാറും, കൂടുതൽ സൗകര്യങ്ങൾ
- 1959-ൽ സ്ഥാപിച്ചതാണ് കൊട്ടാരക്കരയിലെ സബ് ജയിൽ
- . കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശത്തായി കെ.ഐ.പി കോമ്പൗണ്ടിനോട് ചേർന്നാണ് ജയിൽ സ്ഥിതി ചെയ്യുന്നത്.
- നിലവിൽ വെറും 60 സെന്റ് ഭൂമി മാത്രമാണുള്ളത്.
- 98 പുരുഷൻമാരെയും 4 സ്ത്രീകളെയും പാർപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
- എന്നാൽ പരിമിത സൗകര്യങ്ങളിൽ ഇരുന്നൂറിലധികം കുറ്റവാളികളെ നിലവിൽ പാർപ്പിച്ചു വരികയാണ്.
- ആകെ നാല് സെല്ലുകളും 12 ബാരക്കുകളുമാണുള്ളത്.
സ്ഥലപരിമിതിയും വികസനവും
2013-ൽ സ്പെഷ്യൽ സബ് ജയിൽ എന്ന നിലയിലേക്ക് അപ്ഗ്രേഡ് ചെയ്തുവെങ്കിലും സ്ഥല പരിമിതി മൂലം വികസന പ്രവർത്തനങ്ങൾ നടത്താനായില്ല. നിലവിലെ സബ് ജയിലിന് സമീപത്തായാണ് നഗരസഭയ്ക്ക് പുതിയ ആസ്ഥാനവും നിർമ്മിക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് പുതിയ ജയിൽ എന്ന ആശയത്തിലേക്ക് എത്തിയത്.
അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ
അത്യാധുനിക സൗകര്യങ്ങളോടെയാകും പുതിയ ജയിൽ നിർമ്മിക്കുക. അതീവ സുരക്ഷ വേണ്ട കുറ്റവാളികളെ ഉൾപ്പടെ പാർപ്പിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളുമൊരുക്കും. വിവിധ കോടതികളിൽ നിന്നും റിമാൻഡ് ചെയ്യപ്പെടുന്നവരെയും ശിക്ഷ വിധിക്കപ്പെട്ടവരെയും പുതിയ സ്പെഷ്യൽ സബ് ജയിലിൽ പാർപ്പിക്കാനുള്ള വിപുലമായ സംവിധാനങ്ങളുണ്ടാകും.
കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ സൗകര്യങ്ങൾ പരിമിതമാണ്. സ്ഥല പരിമിതിയുമുണ്ട്. 2 കോടി രൂപയാണ് ജയിലിന് പുതിയ കാമ്പസ് നിർമ്മിക്കാൻ ബഡ്ജറ്റിൽ വകയിരുത്തിയത്. നടപടിക്രമങ്ങൾ വേഗത്തിലാക്കും.
കെ.എൻ.ബാലഗോപാൽ, മന്ത്രി