കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സ്കൂൾ തുറക്കലിന്റെ ഭാഗമായി സ്കൂൾ ബസുകളിൽ ഗതാഗത വകുപ്പ് ഏർപ്പെടുത്തിയ സീറ്റ് നിയന്ത്രണം വിദ്യാർത്ഥികളെ 'വഴിയാധാര'മാക്കുന്നതിനൊപ്പം രോഗവ്യാപന സാദ്ധ്യതയും വർദ്ധിപ്പിക്കുമെന്ന് ആശങ്ക. ഗതാഗത വകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ പ്രതിഷേധിച്ച് സ്കൂൾ ബസുകൾ ഇറക്കേണ്ടെന്നാണ് ഭൂരിഭാഗം സ്വകാര്യ മാനേജ്മെന്റുകളുടെയും സർക്കാർ, എയ്ഡഡ് സ്കൂൾ പി.ടി.എകളുടെയും തീരുമാനം.
സ്കൂൾബസുകളിലെ ഒരു സീറ്റിൽ 12 വരെ പ്രായമുള്ള രണ്ട് വിദ്യാർത്ഥികൾക്ക് ഇരിക്കാമെന്നാണ് മോട്ടോർ വാഹന നിയമം. 12ന് മുകളിൽ പ്രായമുള്ള ഒരാൾ മാത്രമേ ഒരു സീറ്റിൽ ഇരിക്കാവൂ. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് പുറത്തിറക്കിയ മാർഗ്ഗരേഖയിലാണ് ഒരു സീറ്റിൽ 12 വയസിൽ താഴെയുള്ള വിദ്യാർത്ഥിയാണെങ്കിലും ഒരാളേ പാടുള്ളൂവെന്ന വ്യവസ്ഥ കൊണ്ടുവന്നത്. സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷവും 12 വയസിൽ താഴെയുള്ളവരാണ്. പുതിയ നിയന്ത്രണം നടപ്പാക്കിയാൽ ബസിൽ ഒരു ട്രിപ്പിൽ കൊണ്ടുപോകാവുന്ന വിദ്യാർത്ഥികളുടെ എണ്ണം പകുതിയാവും. ഒരു റൂട്ടിൽത്തന്നെ ഒന്നിലധികം ട്രിപ്പ് നടത്തേണ്ടി വരും. നഷ്ടം നികത്തണമെങ്കിൽ ബസ് ഫീസ് ഇരട്ടിയാക്കണം. കൊവിഡ് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് വർദ്ധനവ് താങ്ങാനാകില്ല. അതിനാലാണ് സ്കൂൾ ബസുകൾ നിരത്തിലിറക്കേണ്ടെന്ന് മാനേജ്മെന്റുകൾ തീരുമാനിച്ചിരിക്കുന്നത്.
കാക്കയിൽ നിന്ന് പരുന്തിലേക്ക്!
സ്കൂൾ ബസുകൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ കൂട്ടത്തോടെ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളിൽ കയറും. ഇപ്പോൾത്തന്നെ തിക്കിത്തിരക്കാണ് ഈ ബസുകളിൽ. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 6 വരെയുമാണ് വലിയ തിരക്ക്. ഈ സമയത്ത് വിദ്യാർത്ഥികൾ കൂടി കയറുന്നതോടെ സ്ഥിതി രൂക്ഷമാകും. ഫലത്തിൽ കൊവിഡ് പ്രതിരോധത്തിനായി ഗതാഗത വകുപ്പ് കൊണ്ടുവന്ന നിയന്ത്രണം രോഗ വ്യാപനം വർദ്ധിക്കാൻ ഇടയാക്കും. ഗതാഗത വകുപ്പ് ഇതേ നിയന്ത്രണങ്ങൾ സ്വകാര്യബസുകളിലും കെ.എസ്.ആർ.ടി.സിയിലും നടപ്പാക്കാൻ ശ്രമിച്ചാൽ സംഗതി കൂടുതൽ കുഴയും. കൃത്യസയമത്ത് സ്കൂളിലെത്താൻ കഴിയാതെ വിദ്യാർത്ഥികൾ പെരുവഴിയിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |