നിർമ്മാണം പൂർത്തിയായി
രണ്ടാഴ്ചയ്ക്കുള്ളിൽ സർവീസ് ആരംഭിക്കാൻ ആലോചന
കൊല്ലം: അഷ്ടമുടിക്കായലിൽ ചുറ്റിക്കറങ്ങാൻ ജലഗതാഗത വകുപ്പിന്റെ പുതിയ ഇരുനില ബോട്ടായ 'സീ അഷ്ടമുടി ' രണ്ടാഴ്ചയ്ക്കുള്ളിൽ നീറ്റിലിറങ്ങും. മാമൂട്ടിൽക്കടവിലെ സ്വകാര്യ യാർഡിൽ ബോട്ടിന്റെ നിർമ്മാണം പൂർത്തിയായി. തുറമുഖ വകുപ്പിൽ നിന്ന് രജിസ്ട്രേഷൻ കൂടി ലഭിച്ചാൽ സർവീസ് തുടങ്ങും.
ആലപ്പുഴയിലെ യാർഡിൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കിയ ബോട്ട് രണ്ട് മാസം മുമ്പാണ് കൊല്ലത്ത് എത്തിച്ചത്. മുകൾത്തട്ട് റോഡ് മാർഗവും എൻജിൻ ഉൾപ്പെടുന്ന താഴ്ഭാഗം ജലമാർഗവുമാണ് എത്തിച്ചത്. ഏഴ് മാസം മുമ്പ് അപ്പർ ഡെക്കിന്റെയും എൻജിൻ ഉൾപ്പെടുന്ന താഴ് ഭാഗത്തിന്റെയും നിർമ്മാണം പ്രത്യേകം പൂർത്തിയായെങ്കിലും കൊല്ലത്ത് എത്തിക്കാനുള്ള നടപടി ഇഴയുകയായിരുന്നു. അപ്പർ ഡെക്ക് സഹിതം ബോട്ടിന് അഞ്ച് മീറ്റർ ഉയരുമുണ്ട്. കൊല്ലത്തേക്കുള്ള ജലപാതയിലെ ഒരു പാലത്തിന് നാല് മീറ്റർ മാത്രമാണ് ഉയരമുള്ളത്. അതിനാൽ ഫൈബർ കൊണ്ട് നിർമ്മിച്ച, 20 മീറ്ററോളം നീളമുള്ള അപ്പർഡെക്ക് ലോറിയിൽ കൊണ്ടുവരികയായിരുന്നു. ലോറി മാർഗ്ഗം കൊണ്ടുവരാനുള്ള ടെണ്ടർ നടപടികൾ വൈകിയതാണ് കാലതാമസത്തിന് ഇടയാക്കിയത്.
ടിക്കറ്റ് നിരക്ക് ഉടൻ
ബോട്ടിന് മാരിടൈം ബോർഡിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചു. ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗിന്റെ പരിശോധനയും കഴിഞ്ഞു. നഗരത്തിന് ഓണക്കാല സമ്മാനമായി സർവീസ് ആരംഭിക്കാനാണ് ജലഗതാഗത വകുപ്പിന്റെ ആലോചന. ഇതിനായി ടിക്കറ്റ് നിരക്ക് അടക്കം ഉടൻ നിശ്ചയിക്കും. നാലര വർഷം മുമ്പാണ് സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് ബോട്ടിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത്.
അകം മനോഹരം
പെയിന്റിംഗുകളും തടിശില്പങ്ങളും കൊണ്ട് മനോഹരമാണ് ബോട്ടിന്റെ ഉൾഭാഗം. രണ്ട് നിലകളിലും ഓരോ ബയോ ടൊയ്ലറ്റുകളുണ്ട്. അഷ്ടമുടി കായലിന്റെ തീരത്തുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാകും സർവീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |