കൊല്ലം: ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് കൊല്ലത്തേക്ക് കപ്പൽ സർവ്വീസ് ആരംഭിക്കാനുള്ള ചർച്ച വീണ്ടും സജീവം. സർവ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഷിപ്പിംഗ് ഏജൻസികൾ മാരിടൈം ബോർഡുമായി ചർച്ച നടത്തി.
ലക്ഷദ്വീപിലെ മിനിക്കോ ദ്വീപിനോട് ഏറ്റവും അടുത്ത് കിടക്കുന്ന പോർട്ടാണ് കൊല്ലം. അവിടെ നിന്ന് കൊല്ലത്തേക്കും തിരിച്ചും യാത്ര-ചരക്ക് കപ്പൽ സർവ്വീസാണ് ലക്ഷ്യമിടുന്നത്. ലക്ഷദ്വീപിൽ നിന്ന് തിരിച്ചും വൻതോതിൽ ചരക്ക് നീക്കം കൊച്ചി, കോഴിക്കോട് തുറമുഖങ്ങൾ കേന്ദ്രീകരിച്ച് നിലവിൽ നടക്കുന്നുണ്ട്. യാത്രാ സർവ്വീസുമുണ്ട്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് ഈ സർവ്വീസ് നടത്തുന്നത്. ലക്ഷദ്വീപുകാർ ജോലി, പഠനം, ചികിത്സ തുടങ്ങിയ കാര്യങ്ങൾക്കായി കൊച്ചി, കോഴിക്കോട് തുറമുഖങ്ങൾ വഴിയാണ് കേരളത്തിലെത്തുന്നത്. നിർമ്മാണ സാമഗ്രികളും ഭക്ഷ്യവസ്തുക്കളും ഈ തുറമുഖങ്ങൾ വഴിയാണ് ലക്ഷദ്വീപിലേക്ക് കൊണ്ടുപോകുന്നത്.
കൊല്ലത്ത് നിന്ന് നിർമ്മാണ സാമഗ്രികൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ലക്ഷദ്വീപിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. അത് കൊല്ലത്ത് ഈ മേഖലയിലെ ഇത്തരം വ്യവസായങ്ങൾക്കും ഏറെ ഗുണകരമാകും. ലക്ഷദ്വീപിൽ നിന്ന് മത്സ്യം, തേങ്ങ തുടങ്ങിയവയുടെ ഇറക്കുമതിയും പ്രതീക്ഷിക്കുന്നുണ്ട്. കേരള തീരത്ത് ലഭിക്കാത്ത കയറ്റുമതി സാദ്ധ്യത ലക്ഷദ്വീപിൽ വൻതോതിൽ ലഭിക്കും. ഇവ കൊല്ലത്ത് എത്തിച്ചാൽ ഇവിടത്തെ മത്സ്യസംസ്കരണ യൂണിറ്റുകൾ വഴി വിദേശത്തേക്ക് കയറ്റുമതി ചെയ്യാം. ചികിത്സയ്ക്ക് ലക്ഷദ്വീപുകാർ എത്തുന്നത് ഇവിടത്തെ സ്വകാര്യ ആശുപത്രികൾക്കും ഗുണകരമാകും. കൊല്ലത്തെ തൊഴിലവസരങ്ങൾ ലക്ഷദ്വീപുകാർക്കും പ്രയോജനപ്പെടുത്താം. വിനോദസഞ്ചാര സർവ്വീസിനും സാദ്ധ്യതയുണ്ട്.
ലക്ഷ്യത്തിനായി
കരുനീക്കം
ലക്ഷദ്വീപിൽ നിന്ന് കൊല്ലത്തേക്കുള്ള കപ്പൽ സർവ്വീസിന് ഒരു പതിറ്റാണ്ടിലേറെയായി ചർച്ച നടക്കുന്നുണ്ട്. ഏതാനും മാസം മുൻപ് ലക്ഷദ്വീപ് സന്ദർശിച്ച എൻ.കെ.പ്രേമചന്ദ്രൻ എം.പിയോട് അവിടത്തെ ദ്വീപ് അധികൃതർ കൊല്ലത്തേക്ക് കപ്പൽ സർവ്വീസ് ആരംഭിക്കുന്നതിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി പോർട്ട് അധികൃതർ സാദ്ധ്യതാ പഠനവും നടത്തിയിരുന്നു.
രണ്ട് മാസത്തിനകം
അടിസ്ഥാനസൗകര്യം
കൊല്ലം പോർട്ടിന് ഐ.എസ്.പി.എസ് കോഡും എമിഗ്രേഷൻ പോയിന്റും ലഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ രണ്ട് മാസത്തിനകം പൂർണതോതിൽ സജ്ജമാകും. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം നിർദ്ദേശിച്ച പ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കൽ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |