ഒരു പഞ്ചായത്ത് പോലും എ.ബി.സി കേന്ദ്രത്തിന് പണം വകയിരുത്തിയില്ല
കൊല്ലം: പിഞ്ചു കുഞ്ഞുങ്ങളെ പോലും തെരുവു നായ്ക്കൾ കടിച്ചുകീറിയിട്ടും എ.ബി.സി കേന്ദ്രങ്ങൾക്ക് സ്ഥലം കണ്ടെത്തി, വന്ധ്യംകരണ പദ്ധതി കാര്യക്ഷമമാക്കാതെ പഞ്ചായത്തുകൾ. വാർഷിക പദ്ധതി ഭേദഗതി ചെയ്യാനുള്ള അവസരം ലഭിച്ചിട്ടും ജില്ലയിലെ ഒരു പഞ്ചായത്ത് പോലും ഇതുവരെ എ.ബി.സി കേന്ദ്രങ്ങൾ സജ്ജമാക്കാൻ പണം വകയിരുത്തിയില്ല.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ പുതിയ മാർഗ്ഗനിർദ്ദേശ പ്രകാരം ജില്ലാ പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനുമാണ് എ.ബി.സി പദ്ധതിയുടെ മേൽനോട്ട ചുമതല. പദ്ധതി അവലോകനം ചെയ്യാൻ ഇടയ്ക്കിടെ യോഗങ്ങൾ ചേരുന്നതല്ലാതെ ഇരുകൂട്ടരും പഞ്ചായത്തുകൾക്ക് മേൽ ഇതുവരെ സമ്മർദ്ദം ചെലുത്തിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണെന്ന് പറഞ്ഞ് മൃഗസംരക്ഷണ വകുപ്പും തലയൂരുകയാണ്.
മുൻ വർഷങ്ങളിൽ ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങൾ പരിമിതമായ സൗകര്യങ്ങളിലാണ് എ.ബി.സി പദ്ധതി നടപ്പാക്കിയിരുന്നത്. ഇത്തവണയും പഴയപടി നടപ്പാക്കാനുള്ള പദ്ധതിയാണ് തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കിയിരുന്നത്. അതിനിടയിലാണ് അനിമൽ വെൽഫെയർ ബോർഡ് ഒഫ് ഇന്ത്യയുടെ ചട്ടങ്ങൾ എ.ബി.സി പദ്ധതിയിൽ പാലിക്കണമെന്ന കർശന നിർദ്ദേശമെത്തിയത്. ഇതോടെ പഞ്ചായത്തുകൾക്ക് ആദ്യം തയ്യാറാക്കിയ പദ്ധതി നടപ്പാക്കാൻ കഴിയാത്ത അവസ്ഥയായി. നേരത്തെ വെറ്ററിനറി സർജന്മാരും ഡോഗ് ഹാൻഡിലേഴ്സും മതിയായിരുന്നു. പുതിയ നിർദ്ദേശ പ്രകാരം ഒരു തീയേറ്റർ സഹായി, നാല് മൃഗപരിപാലകർ, ഒരു ശുചീകരണ ജീവനക്കാരൻ എന്നിവർ കൂടി വേണമെന്നായി. ഇതോടെ നേരത്തെ നീക്കി വച്ച ഫണ്ടും തികയാത്ത അവസ്ഥയായി. പുതിയ മാനദണ്ഡ പ്രകാരം എയർ കണ്ടീഷൻ സംവിധാനമുള്ള ഓപ്പറേഷൻ തീയേറ്റർ, പോസ്റ്റ് ഓപ്പറേഷൻ കെയർ യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങളും വേണം. ഇവയ്ക്കുള്ള പണം വകയിരുത്താനോ കേന്ദ്രങ്ങൾ സജ്ജമാക്കാനോ ഒരു പഞ്ചായത്തും ഇതുവരെ തയ്യാറായിട്ടില്ല.
ജില്ലാപഞ്ചായത്തിന്റെ പണം
ഇത്തവണയും സേഫ് !
ജില്ലാപഞ്ചായത്ത് എ.ബി.സി പദ്ധതിക്കായി നീക്കി വച്ച പണത്തിന്റെ ഭൂരിഭാഗവും ഇത്തവണയും ചെലവാകില്ലെന്ന് ഉറപ്പായി. ഇത്തവണ നീക്കിവച്ച 50 ലക്ഷം രൂപയിൽ മൂന്ന് ലക്ഷം മാത്രമാണ് ഇതുവരെ ചെലവായത്. ഡോക്ടർമാർ അടക്കമുള്ള വന്ധ്യംകരണ കേന്ദ്രങ്ങളിലെ ജീവനക്കാർക്കുള്ള ശമ്പളമേ ജില്ലാ പഞ്ചായത്തിന് വഹിക്കാൻ കഴിയുള്ളു. ബാക്കി തുക ചെലവഴിക്കേണ്ടത് പഞ്ചായത്തുകളാണ്.
തെരുവുനായ്ക്കൾ
ഒന്നേമുക്കാൽ ലക്ഷം
ഈ സാമ്പത്തിക വർഷം ജില്ലയിലെ പഞ്ചായത്ത് മേഖലയിൽ 1245 തെരുവ് നായകളെ മാത്രമാണ് വന്ധ്യംകരിച്ചത്. അഞ്ച് പഞ്ചായത്തുകൾ മാത്രമാണ് ആദ്യം തയ്യാറാക്കിയ പദ്ധതി പ്രകാരം എ.ബി.സി പദ്ധതി നടപ്പാക്കാൻ തയ്യാറായത്. പല പഞ്ചായത്തുകളും പണം മാറ്റിവച്ചെങ്കിലും പഴയ മാനദണ്ഡ പ്രകാരം പോലും വന്ധ്യംകരണത്തിന് തയ്യാറാകുന്നില്ല. ജില്ലയിൽ ഒന്നേമുക്കാൽ ലക്ഷം തെരുവുനായ്ക്കളുണ്ടെന്നാണ് ഏകദേശ കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |